തൃശൂർ കൊടകര മറ്റത്തൂർ കടമ്പോട് പാമ്പുകടിയേറ്റ പത്തുവയസ്സുകാരൻ അനോഷ് ഇപ്പോഴും അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ തുടരുകയാണ്. കുട്ടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്നും ചികിത്സയോട് അനുകൂലമായി പ്രതികരിക്കുന്നുണ്ടെന്നും മെഡിക്കൽ ബുള്ളറ്റിൻ വ്യക്തമാക്കുന്നു. വിദഗ്ധ ഡോക്ടർമാരുടെ നിരന്തര നിരീക്ഷണത്തിലുള്ള അനോഷിന്റെ നില മെച്ചപ്പെടുന്ന മുറയ്ക്ക് മാത്രമേ വെന്റിലേറ്റർ സപ്പോർട്ട് മാറ്റുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുകയുള്ളൂ.
അതേസമയം, കുട്ടിക്ക് കടിയേറ്റ വീട്ടിൽ വീണ്ടും പാമ്പിനെ കണ്ടെത്തിയത് നാട്ടുകാരെയും വീട്ടുകാരെയും ആശങ്കയിലാക്കിയിട്ടുണ്ട്. കൂടുതൽ പാമ്പിൻ കുഞ്ഞുങ്ങൾ വീടിന്റെ പരിസരത്ത് ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർ ഇന്നലെ വീടിന് ചുറ്റും തീയിട്ടു. പാമ്പുകളെ ഓടിക്കാനും സുരക്ഷ ഉറപ്പാക്കാനുമായി നടത്തിയ ഈ നടപടിക്ക് ശേഷം പ്രദേശം നിരീക്ഷണത്തിലാണ്.
