Home » Blog » kerala Mex » പാങ്ങോട് സൈനിക ക്യാമ്പിലെ ആനക്കൊമ്പ് മോഷണം;തുമ്പുണ്ടാക്കാനാകാതെ പോലീസ്
police-1-680x450

പാങ്ങോട് സൈനിക ക്യാമ്പിലെ അതീവ സുരക്ഷാമേഖലയിൽ നിന്ന് രണ്ട് കോടി രൂപ വിലമതിക്കുന്ന ആനക്കൊമ്പുകൾ മോഷണം പോയ സംഭവത്തിൽ തുമ്പ് കിട്ടാതെ പോലീസ്. കഴിഞ്ഞ ബുധനാഴ്ച ഓഫീസേഴ്സ് ക്ലബിൽ നടന്ന പാർട്ടിക്ക് പിന്നാലെയാണ് ആനക്കൊമ്പുകൾ കാണാതായത്. സംഭവദിവസം പുറത്തുനിന്നെത്തിയ 18 പേരെ പോലീസ് ചോദ്യം ചെയ്തെങ്കിലും വ്യക്തമായ സൂചനകൾ ലഭിക്കാത്തതിനെ തുടർന്ന് ഇവരെ വിട്ടയച്ചു.

മോഷണം നടന്ന ഓഫീസേഴ്സ്സി ക്ലബിൽ സിടിവി ക്യാമറകൾ ഇല്ലായിരുന്നു എന്നത് അന്വേഷണത്തെ കാര്യമായി ബാധിക്കുന്നുണ്ട്. പാർട്ടിക്ക് ശബ്ദവും വെളിച്ചവും ഒരുക്കാൻ എത്തിയ 18 തൊഴിലാളികളെയാണ് പ്രാഥമികമായി സംശയിച്ചിരുന്നത്. എന്നാൽ ഇവരെക്കൂടാതെ സൈനികരും അവരുടെ ബന്ധുക്കളും മാത്രമാണ് ക്യാമ്പിലുണ്ടായിരുന്നത്. കർശനമായ സുരക്ഷാ പരിശോധനകൾ നിലനിൽക്കുന്ന ക്യാമ്പിനുള്ളിൽ നിന്ന് എങ്ങനെ ആനക്കൊമ്പുകൾ പുറത്തെത്തിച്ചു എന്നത് പോലീസിനെ കുഴപ്പിക്കുന്നുണ്ട്.

1929-ൽ അന്നത്തെ സംസ്ഥാന സർക്കാർ സൈനിക ക്യാമ്പിന് കൈമാറിയതാണ് മോഷണം പോയ ആനക്കൊമ്പുകൾ. വനംവകുപ്പിന്റെ പക്കൽ നിന്നും തിരിച്ചു ചോദിക്കുമ്പോൾ നൽകണം എന്ന വ്യവസ്ഥയിലാണ് ഇവ നൽകിയത്. ആറ് മാസം മുമ്പ് കൂടുതൽ ആനക്കൊമ്പുകൾക്കായി സൈന്യം വനംവകുപ്പിന് കത്ത് നൽകിയിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാൽ അത് നിരസിക്കപ്പെട്ടിരുന്നു. പൂജപ്പുര പോലീസിനൊപ്പം മിലിറ്ററി ഇന്റലിജൻസും കേസിൽ സമാന്തര അന്വേഷണം നടത്തുന്നുണ്ട്. സിറ്റി പോലീസ് കമ്മീഷണർ നേരിട്ടാണ് അന്വേഷണ പുരോഗതി വിലയിരുത്തുന്നത്. വ്യാഴാഴ്ചയാണ് ആനക്കൊമ്പുകൾ കാണാതായ വിവരം പുറംലോകം അറിയുന്നത്. തുടർന്ന് ക്യാമ്പിനുള്ളിൽ വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.