Home » Blog » kerala Max » പരസ്യ വിമർശനങ്ങൾക്കൊടുവിൽ അനുനയം; ജോൺ ബ്രിട്ടാസിനോട് ഉഭയകക്ഷി ചർച്ചയ്ക്ക് തയ്യാറാണെന്ന് വ്യക്തമാക്കി രാഹുൽ
rahul-gandhi (1)

സിപിഐഎം- ബിജെപി ഡീല്‍ ആരോപണത്തിൽ സിപിഐഎമ്മുമായി ഉഭയകക്ഷി ചർച്ചയാകാമെന്ന് സമ്മതിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇൻഡ്യ സഖ്യത്തിൻ്റെ യോഗത്തിന് ശേഷം സിപിഐഎമ്മുമായി ചർച്ചയാകാമെന്നും വൈകുന്നേരം വിഷയം ചർച്ച ചെയ്യാമെന്നും രാഹുൽ ഗാന്ധി ജോൺ ബ്രിട്ടാസ് എം പിയെ അറിയിക്കുകയായിരുന്നു. എന്നാൽ പാർട്ടി നേതൃത്വവുമായി ആലോചിച്ചതിന് ശേഷം ചർച്ചയാകാമെന്ന നിലപാട് ജോൺ ബ്രിട്ടാസ് രാഹുൽ ഗാന്ധിയെ അറിയിക്കുകയായിരുന്നു. ഇൻഡ്യ മുന്നണി യോഗത്തിൽ സിപിഐഎമ്മിനെ പ്രതിനിധീകരിച്ച് ജോൺ ബ്രിട്ടാസ് എം പിയാണ് പങ്കെടുത്തത്.

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ സിപിഐഎം- ബിജെപി ഡീല്‍ ആരോപണം നേരത്തെ ഇൻഡ്യാ മുന്നണി യോഗത്തില്‍ ജോണ്‍ ബ്രിട്ടാസ് എംപി ഉന്നയിച്ചു. വിഷയത്തിലെ അതൃപ്തിയും ജോണ്‍ ബ്രിട്ടാസ് യോഗത്തില്‍ അറിയിച്ചു. ബ്രിട്ടാസിൻ്റെ വിമർശനങ്ങളെ സിപിഐ ജനറൽ സെക്രട്ടറി ഡി രാജയും പിന്തുണച്ചിരുന്നു. വിമര്‍ശനം ഉള്‍ക്കൊള്ളുന്നു എന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി യോഗത്തിൽ വ്യക്തമാക്കിയിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടിക്കും പിണറായി വിജയനുമെതിരെ ഉയർത്തിയ ഡീൽ ആരോപണത്തിൽ കോൺഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം കോൺ​ഗ്രസ് നേതൃത്വത്തിന് നേരത്തെ കത്ത് കൈമാറിയിരുന്നു.

കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് അയച്ച കത്തിലാണ് സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി കടുത്ത വിയോജിപ്പ് അറിയിച്ചത്. ഇൻഡ്യാ സഖ്യത്തിലെ മറ്റുകക്ഷികൾക്കും കത്തിന്റെ പകർപ്പ് കൈമാറിയിരുന്നു.ഇന്‍ഡ്യ സഖ്യ യോഗത്തില്‍ നിന്ന് പ്രതിഷേധ സൂചകമായാണ് സിപിഐഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറി എം എ ബേബി വിട്ടുനിന്നത്. പകരം പ്രതിനിധിയായി ജോണ്‍ ബ്രിട്ടാസ് എം പിയെ സിപിഐഎം നിയോ​ഗിക്കുകയായിരുന്നു. ബിജെപിക്കെതിരായ പോരാട്ടമായിരുന്നു ഇന്‍ഡ്യ മുന്നണിയുടെ ലക്ഷ്യമെന്നും എന്നാല്‍ സംസ്ഥാനത്ത് പരസ്പരം മത്സരിക്കുമ്പോഴുള്ള പരസ്പര ബഹുമാനം കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്ന് കേരളത്തില്‍ ഉണ്ടായില്ലെന്നും എം.എ ബേബി നേരത്തെ വിമര്‍ശിച്ചിരുന്നു.

കോണ്‍ഗ്രസ് ദേശീയ നേതാക്കള്‍ പോലും സിപിഐഎമ്മിനെതിരെ ബിജെപി ഡീല്‍ ആരോപിച്ചു. പാര്‍ട്ടികളോട് കാണിക്കേണ്ട മര്യാദയും അന്തസ്സുമുണ്ട്. ഇതെല്ലാം കത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ആര്‍എസ്എസിനെതിരെ വിശാലമായ ബ്ലോക്കുണ്ടാകണമെന്ന നിലപാട് തന്നെയാണ് സിപിഐഎമ്മിനെന്നും എം എ ബേബി പറഞ്ഞു. മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു എം എ ബേബിയുടെ പ്രതികരണം.