കൊച്ചി: മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തെ നാലാം പാദത്തിൽ 3016 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി പ്രമുഖ പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ഇന്ത്യ. മുൻവർഷത്തെ സമാനപാദത്തെ അപേക്ഷിച്ച് 14.85 ശതമാനമാണ് വർധനവ്. സാമ്പത്തിക വർഷത്തെ മൊത്തം അറ്റാദായം 14.19 ശതമാനം വർധനവോടെ 10527 കോടി രൂപയായി. ബാങ്കിന്റെ ആസ്തി വരുമാനവും ഓഹരി വരുമാനവും യഥാക്രമം 1.01 ശതമാനത്തിന്റെയും 16.36 ശതമാനത്തിന്റെയും വളർച്ച നേടി.
ബാങ്ക് കൈകാര്യം ചെയ്യുന്ന മൊത്തം ബിസിനസ് 16.98 ലക്ഷം കോടി രൂപയായി. ആഗോള നിക്ഷേപം 13.56 ശതമാനം വളർച്ചയോടെ 9.27 ലക്ഷം കോടി രൂപയായി. ആഗോള വായ്പ 7.71 ലക്ഷം കോടി രൂപയിലെത്തി. റീട്ടെയ്ൽ, എംഎസ്എംഇ, കൃഷി, കോർപ്പറേറ്റ് മേഖലകളിലേക്കുള്ള വായ്പാ വിതരണത്തിലും വർധനവുണ്ട്. കാസ (കറന്റ് അക്കൗണ്ട്; സേവിങ്സ് അക്കൗണ്ട്) നിക്ഷേപം 7.30 ശതമാനം വളർച്ച നേടിയപ്പോൾ കാസ അനുപാതം 37.64 ശതമാനമെന്ന ശക്തമായ നിലയിൽ തുടരുന്നു. ഓൺലൈൻ ഉൾപ്പെടെയുള്ള വിവിധ മാർഗങ്ങളിലൂടെ 51 ലക്ഷത്തിലധികം പുതിയ ഉപഭോക്താക്കളെയാണ് 2025-26 സാമ്പത്തിക വർഷത്തിൽ ബാങ്കിന് നേടാനായത്.
