ദുരന്തത്തിന് മുന്നോടിയായി എത്തുന്ന ഓർ മത്സ്യം തമിഴ് നാട് തീരത്ത്; ആശങ്കയോടെ ജനങ്ങൾ

കടലിന്റെ അടിത്തട്ടിൽ മാത്രം കഴിയുന്ന ഓർ മത്സ്യം തമിഴ്‌നാട് തീരത്ത്. ഈ മത്സ്യം തീരത്തടിഞ്ഞാൽ സുനാമി പോലുള്ള വൻ ദുരന്തങ്ങൾ ഉണ്ടാകുമെന്നാണ് വിശ്വാസം. വെള്ളിനിറത്തിൽ റിബൺ പോലെ ശരീരമുള്ള മത്സ്യമാണിത്. 30 അടിയോളം നീളമുള്ള മത്സ്യമാണ് തീരത്തെത്തിയത്. സമുദ്രോപരിതലത്തിലെത്തിയ ഓർ മത്സ്യം മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങുകയായിരുന്നു. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

സാധാരണ ഗതിയിൽ സമുദ്രോപരിതലത്തിൽ നിന്നും 656 മുതൽ 3,200 അടി വരെ താഴ്ചയിലാണ് ഓർമത്സ്യങ്ങൾ ജീവിക്കുന്നത്. ആഴക്കടലിൽ വസിക്കുന്ന ഓര്‍മത്സ്യങ്ങൾ കടലിനടിയില്‍ ശക്തമായ ഭൂകമ്പമോ അഗ്നിപര്‍വത സ്‌ഫോടനമോ ഉണ്ടാകുന്ന സാഹചര്യത്തിലാണ് ജലോപരിതലത്തില്‍ എത്തുന്നതെന്നാണ് പരക്കെയുള്ള വിശ്വാസം. 2011 ൽ ഫുകുഷിമ ഭൂകമ്പവും സൂനാമിയും ഉണ്ടാകുന്നതിന് മുൻപുള്ള രണ്ടു വർഷങ്ങളിൽ ഡസൻ കണക്കിന് ഓര്‍മത്സ്യങ്ങൾ തീരത്തു വന്നടിഞ്ഞതായി കണ്ടെത്തിയതോടെ ഈ വിശ്വാസത്തിന് ആക്കം കൂടുകയും ചെയ്തു.

എന്നാൽ ഇക്കാര്യത്തിന് ശാസ്ത്രീയ അടിത്തറയില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. സമുദ്ര പ്രവാഹത്തിലെ വ്യതിയാനമോ ആരോഗ്യകാരണങ്ങളോ മൂലമാണ് ഓർമത്സ്യങ്ങൾ ഉപരിതലത്തിലേക്ക് എത്തുന്നത്. പലപ്പോഴും അവയെ തീരത്ത് ചത്ത നിലയിൽ കണ്ടെത്തുന്നതിന് പിന്നിലെ കാരണം ഇതാണെന്നും വിദഗ്ധർ വിലയിരുത്തുന്നു.

More From Author

Leave a Reply

Your email address will not be published. Required fields are marked *