കൊച്ചി: തെന്മല അഭയകേന്ദ്രത്തിൽ വയോധികർ പീഡനത്തിനിരയായ സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന വൃദ്ധസദനത്തിൽ നടന്ന പീഡനം അതീവ ഗൗരവകരമാണെന്ന് കോടതി നിരീക്ഷിച്ചു. സിസ്റ്റം നിസ്സംഗത പാലിക്കുകയാണെന്നായിരുന്നു ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച്, തെന്മലയിലെ പീഡന സംഭവത്തിലും പത്തനംതിട്ടയിലെ വൃദ്ധസദനത്തിൽ 17 കാരന് മർദനമേറ്റ സംഭവത്തിലും സർക്കാരിനോട് വിശദമായ റിപ്പോർട്ട് തേടി. കേസ് ഈ മാസം 23ന് വീണ്ടും പരിഗണിക്കും.
കഴിഞ്ഞ പതിനൊന്നിനാണ് തെന്മല വെള്ളിമലയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന അഭയകേന്ദ്രത്തിൽ വയോധികർ പീഡിപ്പിക്കപ്പെട്ട വിവരം പുറത്തുവന്നത്. കേസിൽ പ്രതിയായ അഭയകേന്ദ്രം നടത്തിപ്പുകാരൻ ബ്രഹ്മദാസ് റിമാൻഡിലാണ്. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഹൈക്കോടതി സ്വമേധയാ ഇടപെട്ടത്.
ഇത്തരത്തിലുള്ള സംഭവങ്ങൾ മുൻകൂട്ടി തടയുന്നതിൽ സർക്കാർ സംവിധാനങ്ങൾ എന്തുകൊണ്ട് പരാജയപ്പെട്ടു എന്ന് കോടതി ചോദിച്ചു. വയോധികർ, രോഗികൾ, മാനസിക വെല്ലുവിളികൾ നേരിടുന്നവർ പോലുള്ള ദുർബല വിഭാഗങ്ങളെ സംരക്ഷിക്കുക ഭരണഘടനാപരമായ ബാധ്യതയാണെന്നും കോടതി ഓർമ്മിപ്പിച്ചു. സംസ്ഥാനത്ത് നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ഇത്തരത്തിലുള്ള നിരവധി സ്ഥാപനങ്ങൾ ഉണ്ടാകാമെന്ന ആശങ്കയും കോടതി രേഖപ്പെടുത്തി. ഇതോടൊപ്പം, പത്തനംതിട്ട ഓമല്ലൂരിലെ വൃദ്ധസദനത്തിൽ ഇടുക്കി സ്വദേശിയായ 17 കാരന് മർദനമേറ്റ സംഭവത്തിലും ഹൈക്കോടതി റിപ്പോർട്ട് തേടിയിട്ടുണ്ട്. ആ കേസും കോടതി ചൊവ്വാഴ്ച പരിഗണിക്കും.
