Home » Blog » Kerala » തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയിൽ കാവിപ്പതാക; അത്തച്ചമയത്തെ വര്‍ഗീയവത്കരിക്കാന്‍ ശ്രമമെന്ന് ഇടതു-വലതു മുന്നണികള്‍
5

കൊച്ചി: ഓണക്കാലത്ത് ജാതി-മത-ഭേദമില്ലാതെ എല്ലാവരും ഒന്നായി ആഘോഷിക്കാറുള്ള തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര രാഷ്ട്രീയ പോരിന്റെ പുതിയ വേദിയാകുന്നു. ഇത്തവണത്തെ ഘോഷയാത്രയിലുണ്ടായ അപ്രതീക്ഷിത സംഭവ വികാസങ്ങളാണ് നാടൊട്ടാകെ ചര്‍ച്ചകള്‍ക്ക് വഴി വച്ചത്. ആഘോഷത്തിന് മാറ്റുകൂട്ടാന്‍ പൂനെയില്‍ നിന്നുമെത്തിച്ച പ്രശസ്തമായ നാസിക് ഡോള്‍ സംഘം ഘോഷയാത്രയ്ക്കിടെ പെട്ടെന്ന് കാവിപ്പതാക ഉയര്‍ത്തിയതാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്.

മതേതരത്വത്തിന്റെ സാംസ്‌കാരിക പാരമ്പര്യം പേറുന്ന അത്തച്ചമയത്തെ വര്‍ഗീയവത്കരിക്കാന്‍ ആസൂത്രിത ശ്രമം നടന്നെന്ന ആരോപണവുമായി ഇടതു-വലതു മുന്നണികള്‍ ഒന്നടങ്കം രംഗത്തെത്തി. ഇതോടെ നഗരസഭയും രാഷ്ട്രീയ കേന്ദ്രങ്ങളും വന്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. ബിജെപി ഭരണത്തിലുള്ള തൃപ്പൂണിത്തുറ നഗരസഭയിലെ ഒരു കൗണ്‍സിലര്‍ വഴിയാണ് പൂനെയില്‍ നിന്നുള്ള സംഘം ഘോഷയാത്രയുടെ ഭാഗമായതെന്നാണ് പ്രാദേശിക തലത്തില്‍ നിന്നുള്ള വിവരങ്ങള്‍.

എന്നാല്‍, തെരുവുകളില്‍ ആവേശ തരംഗം സൃഷ്ടിച്ച് നീങ്ങിയ വാദ്യമേളങ്ങള്‍ക്കിടയില്‍, പൊടുന്നനെ കാവിപ്പതാക നിവര്‍ത്തപ്പെടുകയായിരുന്നു. ഇതോടൊപ്പം പ്രദേശത്തെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സംഘത്തിന് ചുറ്റും അണിനിരന്നതോടെ ആഘോഷം പെട്ടെന്ന് ഒരു വിഭാഗത്തിന്റെ മാത്രം പ്രകടനമായി മാറ്റപ്പെട്ടുവെന്നാണ് എതിരാളികളുടെ പ്രധാന ആക്ഷേപം. സംഘപരിവാറിന്റേത് അന്തസ്സില്ലാത്ത പ്രവര്‍ത്തനമാണെന്നും മതേതര പാരമ്പര്യത്തെ നശിപ്പിക്കാനാണ് അവര്‍ ശ്രമിച്ചതെന്നും മുന്‍മന്ത്രി കെ. ബാബു വിമര്‍ശിച്ചു. നാടിന്റെ സാംസ്‌കാരിക കൂട്ടായ്മയെ ആര്‍എസ്എസിന്റെ ഘോഷയാത്രയാക്കി മാറ്റാനാണ് നീക്കം നടന്നതെന്ന് സിപിഎം ജില്ലാ സെക്രട്ടറി എസ്. സതീഷും കുറ്റപ്പെടുത്തി.

അതേസമയം, നഗരസഭയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും ഭരണസമിതിയില്‍ നിന്നും കൃത്യമായ വിശദീകരണമൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. അത്തച്ചമയ സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ പദവിയില്‍ ഒരു സിപിഎം നേതാവ് ഉണ്ടായിരുന്നിട്ടും, ഇത്തരത്തിലൊരു സംഘം ഘോഷയാത്രയില്‍ ഇടംപിടിച്ചതും തുടര്‍ന്ന് കാവിപ്പതാക ഉയര്‍ത്തിയതും സംഘാടകരുടെ വീഴ്ചയാണെന്ന തരത്തിലും ചര്‍ച്ചകള്‍ സജീവമാണ്.

Leave a Reply

Your email address will not be published. Required fields are marked *