കേരളത്തിൽ തുടർഭരണം വേണ്ടെന്ന കവി കെ. സച്ചിദാനന്ദന്റെ നിരീക്ഷണത്തോട് സഹിഷ്ണുതയോടെ പ്രതികരിച്ച് ഇടത് നേതാക്കൾ. സച്ചിദാനന്ദന്റെ വിമർശനത്തോട് കാതുപൊത്തില്ലെന്നും അദ്ദേഹം തങ്ങളുടെ സുഹൃത്താണെന്നുമാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കിയത്. എപ്പോഴും പുകഴ്ത്തണമെന്ന ആഗ്രഹം തങ്ങൾക്കില്ലെന്നും നിർദേശങ്ങളെ ഗൗരവത്തോടെ കാണുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമാനമായ നിലപാടാണ് മുൻ മന്ത്രി തോമസ് ഐസക്കും പങ്കുവെച്ചത്. വിമർശനങ്ങളെ പാർട്ടിയെ മെച്ചപ്പെടുത്താനുള്ള അവസരമായി കാണുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തുടർച്ചയായി അധികാരത്തിൽ വരുമ്പോൾ ഉണ്ടാകാനിടയുള്ള ജീർണ്ണതകളെക്കുറിച്ച് പാർട്ടി നേരത്തെ ചർച്ച ചെയ്തിട്ടുള്ളതാണെന്നും, വ്യക്തിപരമായ പെരുമാറ്റദൂഷ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ തിരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ വിമർശനങ്ങളെ സ്വീകരിക്കുന്നു എന്നതിനർത്ഥം യുഡിഎഫിന് ഭരണത്തിലേറാൻ അവസരം ഒരുക്കുന്നു എന്നല്ലെന്നും ഐസക് ഓർമ്മിപ്പിച്ചു.
കേരളത്തിന് നല്ലത് മുന്നണികൾ മാറി മാറി ഭരിക്കുന്നതാണെന്നും ബംഗാളിലെ അനുഭവം നമുക്ക് മുന്നിലുണ്ടെന്നുമായിരുന്നു സച്ചിദാനന്ദന്റെ പരാമർശം. ഒരേ പാർട്ടി ദീർഘകാലം അധികാരത്തിലിരിക്കുന്നത് അഴിമതിക്കും പാർട്ടിയിലേക്ക് അനഭിലഷണീയമായ ഘടകങ്ങൾ കടന്നുകൂടാനും കാരണമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. പാവപ്പെട്ടവർ എന്ന പ്രയോഗം ഇല്ലാതാക്കുമെന്ന എം.വി. ഗോവിന്ദന്റെ പ്രസ്താവനയെ ദാരിദ്ര്യനിർമ്മാർജ്ജനത്തിനായുള്ള ശുഭകരമായ ലക്ഷ്യമായി കാണണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.
