സൂപ്പർ താരം രാഘവ ലോറൻസിന്റെ രാഷ്ട്രീയ പ്രവേശന വാർത്തകൾ സജീവമാകുന്നു. തമിഴക വെട്രി കഴകം അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ സി. ജോസഫ് വിജയ് രാജിവെച്ച തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ ലോറൻസ് സ്ഥാനാർത്ഥിയായേക്കുമെന്ന അഭ്യൂഹങ്ങൾ ശരിവെക്കുന്ന തരത്തിലാണ് താരം ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്. വൻ രാഷ്ട്രീയ മാറ്റങ്ങൾക്ക് വഴിതുറന്നേക്കാവുന്ന ആ സുപ്രധാന തീരുമാനം ജൂൺ 11-ന് രാവിലെ 9:30-ന് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് രാഘവ ലോറൻസ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.
സ്വന്തം അമ്മ കൺമണിയുടെ അനുഗ്രഹം വാങ്ങുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് താരം ഈ നിർണായക വിവരം ആരാധകരുമായി പങ്കുവെച്ചത്. ലോകേഷ് കനകരാജ് നിർമ്മിക്കുന്ന ‘ബെൻസ്’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂൺ 10-ഓടെ പൂർത്തിയാകുമെന്നും അതിന് തൊട്ടുപിന്നാലെയാകും തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കുകയെന്നും ലോറൻസ് കുറിച്ചു. ‘മാറ്റം’, ‘സേവനമാണ് ദൈവം’ എന്നീ ഹാഷ്ടാഗുകളോടെയുള്ള താരത്തിന്റെ പോസ്റ്റ് ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പെരമ്പൂരിലും തിരുച്ചിറപ്പള്ളി ഈസ്റ്റിലും മത്സരിച്ച് വിജയിച്ച വിജയ്, മുഖ്യമന്ത്രി പദവി ഏറ്റെടുത്തതോടെയാണ് തിരുച്ചിറപ്പള്ളി ഈസ്റ്റ് സീറ്റ് ഒഴിഞ്ഞത്.
ഇവിടെ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ തെന്നിന്ത്യൻ താരം തൃഷ മത്സരിക്കുമെന്ന തരത്തിൽ നേരത്തെ വാർത്തകൾ വന്നിരുന്നെങ്കിലും, ഇപ്പോൾ വിജയ്യുടെ അടുത്ത സുഹൃത്തും ജീവകാരുണ്യ പ്രവർത്തകനുമായ രാഘവ ലോറൻസിലേക്ക് തന്നെയാണ് ടിവികെ നേതൃത്വത്തിന്റെ ശ്രദ്ധ എത്തിനിൽക്കുന്നത്. തിരുച്ചിയിലെ വോട്ടർമാർക്ക് നന്ദി പറയാൻ സംഘടിപ്പിച്ച പൊതുയോഗത്തിൽ, മണ്ഡലത്തിൽ മത്സരിക്കുക “നിങ്ങളിൽ ഒരാളായിരിക്കും” എന്ന് വിജയ് ജനങ്ങൾക്ക് ഉറപ്പുനൽകിയിരുന്നു. ജനപ്രിയമായ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ സാധാരണക്കാരുടെ നെഞ്ചിൽ ഇടംനേടിയ ലോറൻസ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമ്പോൾ അത് ടിവികെയ്ക്ക് വൻ ജനപിന്തുണ നേടിക്കൊടുക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
