തെലങ്കാനയിലെ അശ്വരോപേട്ട മുനിസിപ്പാലിറ്റിയിൽ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ വോട്ടർമാർക്ക് നൽകിയ പാരിതോഷികങ്ങൾ തിരികെ ചോദിച്ച സ്ഥാനാർത്ഥിക്കെതിരെ ജനരോഷം. പത്താം വാർഡിലെ കോൺഗ്രസ് സ്ഥാനാർത്ഥിയാണ് വോട്ട് ലഭിക്കാത്തതിനെത്തുടർന്ന് താൻ വിതരണം ചെയ്ത പണവും പ്രഷർ കുക്കറുകളും തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടത്. ഇതോടെ പ്രകോപിതരായ നാട്ടുകാർ കുക്കറുകൾ റോഡിന് നടുവിൽ നിരത്തി വെച്ച് നിശബ്ദ പ്രതിഷേധം സംഘടിപ്പിച്ചു.
തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാർത്ഥി സ്വമേധയാ നൽകിയ സാധനങ്ങൾ ഇപ്പോൾ തിരികെ ആവശ്യപ്പെടുന്നത് തങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് വോട്ടർമാർ ആരോപിച്ചു. “ഞങ്ങൾ പണമോ കുക്കറോ ആവശ്യപ്പെട്ടിട്ടില്ല, തോറ്റപ്പോൾ അത് തിരികെ ചോദിക്കുന്നത് വോട്ടർമാരോടുള്ള വെല്ലുവിളിയാണെന്ന്” പ്രതിഷേധക്കാർ പറഞ്ഞു. സ്ഥാനാർത്ഥി തങ്ങളെ ഭീഷണിപ്പെടുത്തുന്നതായും നാട്ടുകാർ പരാതിപ്പെട്ടു. പ്രതിഷേധം ശക്തമായതോടെ സ്ഥലത്തെത്തിയ പോലീസ് സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കാൻ ഏതാനും പേരെ കസ്റ്റഡിയിലെടുത്തു.
സംസ്ഥാനത്ത് വോട്ടിന് പണം നൽകുന്നതും പാരിതോഷികങ്ങൾ വിതരണം ചെയ്യുന്നതും പുതിയ കാര്യമല്ലെങ്കിലും, സ്ഥാനാർത്ഥിയുടെ ഇത്തരം നടപടിക്കെതിരെ ജനങ്ങൾ പരസ്യമായി രംഗത്തിറങ്ങുന്നത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. സ്ഥാനാർത്ഥിക്കെതിരെ ഔദ്യോഗികമായി പരാതി നൽകുന്ന കാര്യം നാട്ടുകാരുടെ പരിഗണനയിലാണ്. രാഷ്ട്രീയ ധാർമ്മികതയുടെ ലംഘനമാണ് ഇവിടെ നടന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
തെലങ്കാനയിൽ മുനിസിപ്പൽ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പെരുമാറ്റച്ചട്ട ലംഘനങ്ങൾ വ്യാപകമാണെന്ന് റിപ്പോർട്ടുകളുണ്ട്. പോലീസ് കണക്കുകൾ പ്രകാരം 3.09 കോടി രൂപയുടെ അനധികൃത സ്വത്തുക്കളാണ് ഇതുവരെ പിടിച്ചെടുത്തത്. ഇതിൽ മദ്യവും മയക്കുമരുന്നും വിലപിടിപ്പുള്ള ലോഹങ്ങളും ഉൾപ്പെടുന്നു. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം 142 എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
