കോഴിക്കോട് കൊടിയത്തൂരിൽ പട്ടാപകൽ ജനവാസമേഖലയിൽ കുറുനരിയുടെ ആക്രമണം. വെള്ളിയാഴ്ച ചെറുവാടി പള്ളിയിൽ നിന്നും നിസ്കാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കീഴുപറമ്പ് സ്വദേശി മാട്ടത്തൊടി നിസാമിന്റെ മകൻ ജസ്മലിനാണ് (12) കുറുനരിയുടെ കടിയേറ്റത്. കുട്ടിയുടെ കാലിനാണ് പരിക്കേറ്റത്. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് വിദ്യാർഥിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ കുട്ടിക്ക് ആവശ്യമായ അടിയന്തര പ്രതിരോധ കുത്തിവെപ്പും വിദഗ്ധ ചികിത്സയും നൽകിവരികയാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
കുറുനരി ജനവാസ മേഖലയിലിറങ്ങി കുട്ടിയെ ആക്രമിച്ചത് നാട്ടുകാരെ കടുത്ത ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. പ്രദേശത്ത് വന്യമൃഗങ്ങളുടെ ശല്യം അടുത്തകാലത്തായി വർധിച്ചുവരുന്ന സാഹചര്യമാണുള്ളത്. അതിനാൽ നാട്ടുകാരുടെ സുരക്ഷ ഉറപ്പാക്കാൻ വനംവകുപ്പും ബന്ധപ്പെട്ട അധികൃതരും അടിയന്തരമായി ഇടപെട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ശക്തമായ ആവശ്യം.
