ടി20 ലോകകപ്പിലെ സൂപ്പർ-8 പോരാട്ടങ്ങൾ ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുമ്പോൾ, ഇന്ത്യൻ ടീമിന്റെ സെമി ഫൈനൽ സാധ്യതകളെ പരിഹസിച്ച് മുൻ പാക് പേസർ മുഹമ്മദ് ആമിർ രംഗത്തെത്തി. പാകിസ്ഥാൻ സെമിയിൽ കടക്കുമോ എന്നത് പ്രസക്തമല്ലെന്നും എന്നാൽ ഇന്ത്യ ടൂർണമെന്റിൽ നിന്ന് പുറത്താകുമെന്നുമാണ് ആമിറിന്റെ വിവാദ പ്രവചനം. ഒരു പാക് ചാനലിലെ ചർച്ചയ്ക്കിടെ അവതാരകൻ ആമിറിനെ തമാശരൂപേണ ‘ജ്യോത്സ്യൻ’ എന്ന് വിളിച്ചപ്പോഴാണ്, ഇന്ത്യ സെമി കാണില്ലെന്ന തന്റെ നിലപാടിൽ മാറ്റമില്ലെന്ന് ചിരിച്ചുകൊണ്ട് താരം ആവർത്തിച്ചത്.
നേരത്തെ സൂപ്പർ-8 മത്സരങ്ങൾ തുടങ്ങുന്നതിന് മുൻപേ ദക്ഷിണാഫ്രിക്കയും വെസ്റ്റ് ഇൻഡീസും ഇന്ത്യയേക്കാൾ മികച്ച പ്രകടനമാണ് നടത്തുന്നതെന്ന് ആമിർ അഭിപ്രായപ്പെട്ടിരുന്നു. അഹമ്മദാബാദിൽ നടന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് ഇന്ത്യ തോറ്റതോടെ ആമിറിന്റെ വാക്കുകൾ ചർച്ചയായിരുന്നു. എന്നാൽ തൊട്ടടുത്ത മത്സരത്തിൽ സിംബാബ്‌വെയെ തകർത്ത് സൂര്യകുമാർ യാദവും സംഘവും കരുത്ത് തെളിയിച്ചിരുന്നു. ഇതിനുപുറമെ, ഇന്ത്യൻ താരം അഭിഷേക് ശർമ്മ വെറുമൊരു ‘സ്ലോഗർ’ മാത്രമാണെന്ന ആമിറിന്റെ മുൻപത്തെ വിമർശനവും ഇന്ത്യൻ ആരാധകർക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
നിലവിൽ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും സെമി ഉറപ്പിച്ചുകഴിഞ്ഞു. ഗ്രൂപ്പ് 1-ൽ നിന്ന് സെമിയിലെത്താൻ ഞായറാഴ്ച വെസ്റ്റ് ഇൻഡീസിനെതിരെ നടക്കുന്ന പോരാട്ടം ഇന്ത്യക്ക് നിർണ്ണായകമാണ്. ഈ മത്സരത്തിൽ വിജയിക്കുന്നവർക്ക് മാത്രമേ സെമി ബെർത്ത് ഉറപ്പിക്കാനാവൂ. അതേസമയം, ശനിയാഴ്ച ശ്രീലങ്കയ്‌ക്കെതിരെ വലിയ മാർജിനിൽ വിജയിച്ചാൽ പാകിസ്ഥാനും സെമി പ്രതീക്ഷയുണ്ട്. ടൂർണമെന്റിൽ ഇതുവരെ തോൽവി അറിയാത്ത ഏക ടീമായ ദക്ഷിണാഫ്രിക്കയുടെ ഫോമും മറ്റ് ടീമുകൾക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.
