Home » Blog » kerala Max » കേരളത്തിൽ ചൂട് കനക്കുന്നു..! സെപ്റ്റംബറിൽ പോലും വെയിലത്ത് കുടപിടിക്കേണ്ട അവസ്ഥ
sung

തിരുവനന്തപുരം: മഴക്കാലം അവസാനിക്കാൻ കാത്തുനിൽക്കാതെ കേരളത്തിൽ വേനൽച്ചൂടിന് സമാനമായ അന്തരീക്ഷം. സെപ്റ്റംബറിൽ മഴയ്ക്ക് പകരം പല ജില്ലകളിലും വെയിൽ ശക്തമാകുകയും താപനില ശരാശരിയേക്കാൾ രണ്ടുമുതൽ നാല് ഡിഗ്രി സെൽഷ്യസിലേറെ ഉയരുകയും ചെയ്തു. പുലർച്ചെയുള്ള താപനിലയിലും രണ്ട് ഡിഗ്രിയിലേറെ വർധനയുണ്ട്. ഇതിന് പിന്നാലെ 75 മുതൽ 90 ശതമാനം വരെയുള്ള ഉയർന്ന ഈർപ്പവും കൂടിയായതോടെ കാലാവസ്ഥ അസഹനീയമാകുകയാണ്. ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ശനിയാഴ്ച പുനലൂരിൽ താപനില 36 ഡിഗ്രി സെൽഷ്യസ് കടന്നു. ശരാശരിയേക്കാൾ 4.7 ഡിഗ്രി കൂടുതലായിരുന്നു ഇത്. പാലക്കാട്ട് 34.4 ഡിഗ്രി രേഖപ്പെടുത്തി, ശരാശരിയേക്കാൾ നാല് ഡിഗ്രി അധികം. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും താപനില 32 ഡിഗ്രിക്ക് മുകളിലായിരുന്നു. തെക്കുപടിഞ്ഞാറൻ കാലവർഷം തുടങ്ങിയശേഷം ഇത്തവണ ജൂലൈയിലും ചില ദിവസങ്ങളിൽ ചൂട് മുന്നറിയിപ്പ് നൽകേണ്ടിവന്നിരുന്നു. മഴക്കാലത്ത് തന്നെ ഇത്തരത്തിൽ ചൂട് ഉയരുന്നത് അസാധാരണമായ സാഹചര്യമാണ്.

സെപ്റ്റംബർ 30 വരെയാണ് തെക്കുപടിഞ്ഞാറൻ കാലവർഷം തുടരുന്നത്. എന്നാൽ ഈ മാസം ചില ദിവസങ്ങളിൽ മഴ ലഭിക്കുമെന്നല്ലാതെ കാര്യമായ മഴയ്ക്ക് അനുകൂലമായ സാഹചര്യങ്ങൾ നിലവിലില്ലെന്നാണ് വിലയിരുത്തൽ. എൽനിനോ പ്രതിഭാസം ശക്തമായതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. സെപ്റ്റംബർ 23ന് സൂര്യൻ ഭൂമധ്യരേഖയുടെ നേർമുകളിലെത്തും. ഇപ്പോൾ സൂര്യരശ്മികൾ കൂടുതൽ ലംബമായി ഭൂമിയിലെത്തുന്നതിനൊപ്പം ആകാശം തെളിഞ്ഞിരിക്കുന്നതും ചൂടിന്റെ തീവ്രത വർധിപ്പിക്കുന്നുണ്ട്. കാലവർഷത്തിൽ ഇതുവരെ 1806.4 മില്ലീമീറ്റർ മഴ ലഭിക്കേണ്ടിയിരുന്നെങ്കിലും ലഭിച്ചത് 1371.6 മില്ലീമീറ്റർ മാത്രമാണ്.

ചൂട് കൂടുന്നതിനൊപ്പം വൈദ്യുതി ഉപയോഗവും ഉയരുമെന്നാണ് കെ.എസ്.ഇ.ബി.യുടെ വിലയിരുത്തൽ. വൈദ്യുതി ഉപയോഗത്തിൽ 500 മുതൽ 600 മെഗാവാട്ട് വരെ വർധനയുണ്ടാകാം. രാജ്യത്ത് നിലവിൽ വൈദ്യുതിക്ഷാമമുള്ളതിനാൽ പവർ എക്‌സ്‌ചേഞ്ചുകളിൽനിന്ന് ആവശ്യത്തിന് വൈദ്യുതി ലഭിക്കുന്നില്ല. അതിനാൽ ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാത്രി വൈദ്യുതി നിയന്ത്രണം തുടരേണ്ടിവരുമെന്നാണ് കെ.എസ്.ഇ.ബി. വ്യക്തമാക്കുന്നത്. മഴക്കാലത്ത് തന്നെ ചൂടും വൈദ്യുതി നിയന്ത്രണവും ഒരുമിച്ച് നേരിടേണ്ട സാഹചര്യമാണ് കേരളത്തിന് മുന്നിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *