കേന്ദ്ര ബജറ്റിനെതിരെയുള്ള വിമർശനങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേന്ദ്ര സർക്കാരിന്റെ നിർദ്ദേശപ്രകാരം ബജറ്റ് വിശദീകരിക്കാനായി രാജ്യത്തെ വിവിധ ജില്ലകളിൽ മാധ്യമങ്ങളെ കാണുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2047-ൽ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ദീർഘവീക്ഷണമാണ് 2026-27 ബജറ്റിലുള്ളതെന്ന് അദ്ദേഹം അവകാശപ്പെട്ടു.
കേരളത്തിന്റെ ഏറെക്കാലമായുള്ള ആവശ്യമായ എയിംസ് വിഷയത്തിലും അദ്ദേഹം നിലപാട് വ്യക്തമാക്കി. “കേരളത്തിൽ എയിംസ് വരുമെന്നും അത് വന്നിരിക്കുമെന്നും” ഉറപ്പിച്ചു പറഞ്ഞ മന്ത്രി, ഇക്കാര്യത്തിൽ സ്ഥലം ഏറ്റെടുക്കുന്നതിൽ സംസ്ഥാന സർക്കാർ എന്തുചെയ്തുവെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. 2016-ൽ തന്നെ എയിംസ് പ്രഖ്യാപിക്കപ്പെട്ടതാണെന്നും തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള കോലാഹലങ്ങൾ മാറ്റിവെച്ചാൽ വസ്തുതകൾ ബോധ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
ആലപ്പുഴ ജില്ലയിൽ എയിംസ് വരണമെന്നതാണ് തന്റെ വ്യക്തിപരമായ ആഗ്രഹമെന്ന് സുരേഷ് ഗോപി പറഞ്ഞു. വികസന കാര്യത്തിൽ പിന്നാക്കം നിൽക്കുന്ന ആലപ്പുഴയ്ക്ക് അത് അത്യാവശ്യമാണ്. അവിടെ സ്ഥലം ലഭ്യമാക്കാൻ സാധിക്കുന്നില്ലെങ്കിൽ തൃശൂരിൽ അത് നേടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആവശ്യമായ സ്ഥലം ലഭ്യമാക്കിയാൽ എയിംസ് യാഥാർത്ഥ്യമാകാൻ ഇനിയും സമയമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
