2026 ഐ.പി.എൽ. കിരീടനേട്ടത്തിന് പിന്നാലെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ താരം ടിം ഡേവിഡിന് തിരിച്ചടി. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ നടന്ന ഫൈനൽ മത്സരത്തിനിടെ ഐ.പി.എല്ലിന്റെ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് താരത്തിന് പിഴയും സസ്‌പെൻഷനും ലഭിച്ചു. മത്സരത്തിനിടെ അനുചിതമായ രീതിയിൽ ക്രിക്കറ്റ് ഉപകരണങ്ങൾ എറിഞ്ഞതിന് മാച്ച് ഫീയുടെ 50 ശതമാനമാണ് താരത്തിന് പിഴ ചുമത്തിയത്. മാച്ച് റഫറി ജവഗൽ ശ്രീനാഥ് ഏർപ്പെടുത്തിയ ശിക്ഷ ഡേവിഡ് അംഗീകരിച്ചു.
ഫൈനലിലെ ആദ്യ ഇന്നിങ്‌സിനിടെ പത്താം ഓവറിൽ വിക്കറ്റ് വീണപ്പോൾ, അമ്പയർ നിതിൻ മേനോന് നേരെ ഡേവിഡ് ആക്രമണാത്മകമായി ഒരു ഐസ് ബാഗ് എറിഞ്ഞതാണ് നടപടിക്ക് കാരണം. ഐ.പി.എല്ലിന്റെ പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.9 പ്രകാരം കളിക്കാർക്കോ അമ്പയർമാർക്കോ നേരെ ക്രിക്കറ്റ് ഉപകരണങ്ങൾ എറിയുന്നത് കുറ്റകരമാണ്. ഇതിനെത്തുടർന്ന് അദ്ദേഹത്തിന് രണ്ട് ഡീമെറിറ്റ് പോയിന്റുകൾ കൂടി ലഭിച്ചു.
ഇതോടെ ഈ സീസണിൽ മാത്രം അഞ്ച് ഡീമെറിറ്റ് പോയിന്റുകൾ ആയതിനാൽ ടിം ഡേവിഡിന് ഒരു മത്സരത്തിൽ നിന്ന് സസ്‌പെൻഷൻ ലഭിച്ചു. ഈ അച്ചടക്കനടപടിയുടെ ഭാഗമായി ഐ.പി.എൽ. 2027-ലെ ആദ്യ മത്സരത്തിൽ താരം കളിക്കില്ല. മുൻപ് സീസണിലെ 20-ാം മത്സരത്തിലും 54-ാം മത്സരത്തിലും താരം സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്നു. ആർ.സി.ബിക്കുവേണ്ടി കിരീടം ഉയർത്തിയതിന് പിന്നാലെ വന്ന ഈ നടപടി ടീമിനും ആരാധകർക്കും ഒരുപോലെ തിരിച്ചടിയായിരിക്കുകയാണ്.
