സംസ്ഥാനത്ത് തുടരുന്ന കഠിനമായ ചൂടിന് ആശ്വാസമായി വിവിധ ജില്ലകളിൽ വേനൽമഴ എത്തി. ചൊവ്വാഴ്ച വൈകുന്നേരത്തോടെ കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലെ പലയിടങ്ങളിലും മഴ പെയ്തു. ഇടുക്കി ജില്ലയിലെ ദേവികുളത്ത് മഴയ്ക്കൊപ്പം ശക്തമായ ആലിപ്പഴ വർഷവും ഉണ്ടായി.
മൂന്നാറിലും പരിസര പ്രദേശങ്ങളിലും പകൽ സമയത്ത് ശക്തമായ ചൂടായിരുന്നെങ്കിലും വൈകുന്നേരത്തോടെ കാലാവസ്ഥ മാറിമറിഞ്ഞു. ദേവികുളത്താണ് മഴയ്ക്കൊപ്പം ആലിപ്പഴം പെയ്തത്. കോഴിക്കോട് പന്തീരങ്കാവിൽ ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണു. ഓഫീസുകൾക്കും മറ്റ് കെട്ടിടങ്ങൾക്കും ഭാഗികമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ചൊവ്വാഴ്ച മൂന്നാറിൽ യു.വി സൂചിക 8 ആണ് രേഖപ്പെടുത്തിയത്.
ബുധനാഴ്ച കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. കൂടാതെ മാർച്ച് 20, 21 തീയതികളിൽ തെക്കൻ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും നേരിയ മഴ ലഭിച്ചേക്കും. മറ്റ് ജില്ലകളിൽ താപനില ഉയർന്ന നിലയിൽ തന്നെ തുടരുകയാണ്. മഴ ലഭിക്കാത്ത ഇടങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് നിർദ്ദേശിച്ചു.
