ഇന്ത്യൻ യുവതാരങ്ങളായ ശുഭ്മൻ ഗില്ലിനും അഭിഷേക് ശർമ്മയ്ക്കുമെതിരെ കടുത്ത വിമർശനവുമായി മുൻ താരം യോഗ്‌രാജ് സിംഗ്. താരങ്ങളുടെ സമീപകാലത്തെ മോശം പ്രകടനത്തിന് കാരണം ക്രിക്കറ്റിനേക്കാൾ സോഷ്യൽ മീഡിയയ്ക്ക് നൽകുന്ന അമിത പ്രാധാന്യമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പരിശീലനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം ഇൻസ്റ്റാഗ്രാം റീൽസുകളിലും ഓൺലൈൻ ആക്ടിവിറ്റികളിലും മുഴുകുന്നത് കളിക്കാരുടെ അച്ചടക്കത്തെയും കരിയറിനെയും ബാധിക്കുമെന്ന് ഇൻസൈഡ് സ്പോർട്ടിന് നൽകിയ അഭിമുഖത്തിൽ യുവരാജ് സിംഗിന്റെ പിതാവ് കൂടിയായ യോഗ്‌രാജ് തുറന്നടിച്ചു.
മനസ്സ് കളിയിലല്ലാതെ മറ്റെവിടെയോ വ്യാപിക്കുമ്പോഴാണ് പരാജയങ്ങൾ സംഭവിക്കുന്നതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. “അഭിഷേക് എപ്പോഴും റീൽസുകൾ ഉണ്ടാക്കി നടക്കുകയാണ്, അത് അയാളുടെ ജോലിയല്ല. രാത്രി 9 മണിക്ക് ഉറങ്ങാൻ പോകുകയും രാവിലെ 5 മണിക്ക് എഴുന്നേറ്റ് ആയിരം പന്തുകൾ നേരിടുകയുമാണ് ഒരു താരം ചെയ്യേണ്ടത്,” യോഗ്‌രാജ് സിംഗ് പറഞ്ഞു. കഴിഞ്ഞ ടി20 ലോകകപ്പിലെ തുടർച്ചയായ ഡക്കുകൾക്ക് ശേഷം ഫൈനലിൽ നിർണ്ണായക അർധസെഞ്ചുറി നേടി അഭിഷേക് ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചിരുന്നുവെങ്കിലും, സ്ഥിരതയില്ലാത്ത പ്രകടനം വിമർശനങ്ങൾക്കിടയാക്കുന്നുണ്ട്.
മറുഭാഗത്ത്, ടി20 ഫോർമാറ്റിൽ ഫോം കണ്ടെത്താൻ കഷ്ടപ്പെടുന്ന ശുഭ്മൻ ഗില്ലിനും യോഗ്‌രാജിന്റെ വിമർശനം തിരിച്ചടിയാണ്. ഫോമില്ലായ്മ കാരണം ലോകകപ്പ് ടീമിൽ നിന്ന് പോലും ഒഴിവാക്കപ്പെട്ട ഗില്ലിന്, ഐപിഎൽ 2026 തന്റെ മികവ് തെളിയിക്കാനുള്ള നിർണ്ണായക വേദിയാണ്. സൺറൈസേഴ്‌സ് ഹൈദരാബാദിനായി അഭിഷേകും ഗുജറാത്ത് ടൈറ്റൻസിനായി ഗില്ലും ഐപിഎല്ലിൽ പാഡണിയാൻ തയ്യാറെടുക്കുമ്പോഴാണ്, അച്ചടക്കത്തെയും കഠിനാധ്വാനത്തെയും കുറിച്ചുള്ള ഈ മുന്നറിയിപ്പ് വന്നിരിക്കുന്നത്
