ന്യൂഡൽഹി: യുഎഇയിലെ ഫുജൈറ പെട്രോളിയം ഇൻഡസ്ട്രീസ് സോണിനു നേരെ ഇറാൻ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ. ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ പൗരന്മാർക്ക് പരുക്കേറ്റ പശ്ചാത്തലത്തിലാണ് വിദേശകാര്യ മന്ത്രാലയം നിലപാട് വ്യക്തമാക്കിയത്. യുഎസ്-ഇറാൻ സംഘർഷം രൂക്ഷമാകുന്നതിനിടെയുണ്ടായ ഈ നീക്കം അംഗീകരിക്കാനാവില്ലെന്നും ആക്രമണം അവസാനിപ്പിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
‘‘ഫുജൈറയിൽ മൂന്ന് ഇന്ത്യൻ പൗരന്മാർക്ക് പരുക്കേൽക്കാൻ ഇടയാക്കിയ ആക്രമണം ഒരിക്കലും അംഗീകരിക്കാനാവില്ല. ഇത്തരം ശത്രുതാപരമായ നീക്കങ്ങളും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്കും നിരപരാധികൾക്കും നേരെയുള്ള ആക്രമണങ്ങളും ഉടൻ അവസാനിപ്പിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു.’’ – വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ എക്സിലൂടെ അറിയിച്ചു.
പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും പ്രശ്നങ്ങൾ പരിഹരിക്കണമെന്ന നിലപാടിൽ ഇന്ത്യ ഉറച്ചുനിൽക്കുന്നു. രാജ്യാന്തര നിയമങ്ങൾ പാലിച്ച് ഹോർമുസ് കടലിടുക്കിലൂടെയുള്ള സ്വതന്ത്രമായ ഗതാഗതവും വ്യാപാരവും തടസ്സമില്ലാതെ നടക്കണം. മേഖലയിലെ സംഘർഷങ്ങൾ സമാധാനപരമായി പരിഹരിക്കാനുള്ള എല്ലാ ശ്രമങ്ങൾക്കും ഇന്ത്യയുടെ പിന്തുണയുണ്ടാകുമെന്നും വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു.
