Home » Blog » kerala Max » ഇൻഡിഗോയുടെ അശ്രദ്ധമൂലം പ്രീമിയം മദ്യക്കുപ്പി പൊട്ടി; 55,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്
flight

<strong>ചെന്നൈ</strong>: യാത്രക്കാരന്റെ ബാഗിലെ പ്രീമിയം മദ്യക്കുപ്പി പൊട്ടിയതിന് ഇന്‍ഡിഗോ എയര്‍ലൈന്‍ കമ്പനി പിഴയൊടുക്കണമെന്ന് നിര്‍ദ്ദേശിച്ച് ഹൈദരാബാദിലെ ഉപഭോക്തൃ കമ്മീഷന്‍. സുരക്ഷിതമായി പായ്ക്ക് ചെയ്തതാണെന്ന് ഉറപ്പുവരുത്തിയ ശേഷം വിമാനക്കമ്പനി ഏറ്റെടുത്ത വസ്തുക്കള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നത് കടുത്ത അനാസ്ഥയാണെന്ന് ഉപഭോക്തൃ കമ്മീഷന്‍ പറഞ്ഞു. ഇന്‍ഡിഗോ കമ്പനി നല്‍കിയ 500 രൂപയുടെ വൗച്ചര്‍ അന്യായമാണ്. കമ്പനി 55,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ഉപഭോക്തൃ കമ്മീഷന്‍ പറഞ്ഞു.
ഡല്‍ഹിയില്‍ നിന്ന് ചെന്നൈയിലേക്ക് യാത്ര ചെയ്ത വിനീത് മദ്ദാല എന്ന യാത്രക്കാരന്റെ ബാഗിലുണ്ടായിരുന്ന മദ്യക്കുപ്പിയായിരുന്നു പൊട്ടിയത്.

ഏകദേശം 35,000 രൂപയായിരുന്നു മദ്യക്കുപ്പിയുടെ വില. മദ്യക്കുപ്പി ചെക്ക് ഇന്‍ ബാഗേജിലുണ്ടായിരുന്നു. ചെന്നൈയിലെത്തി ബാഗ് പരിശോധിച്ചപ്പോഴാണ് കുപ്പി പൊട്ടിയതായി കണ്ടെത്തിയത്. തുടര്‍ന്ന് ഇന്‍ഡിഗോയ്ക്ക് ഇയാള്‍ ഇമെയില്‍ പരാതി അയച്ചു. എന്നാല്‍ കുപ്പി പോലുള്ള വസ്തുക്കള്‍ യാത്രക്കാര്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ കൊണ്ടുപോകണമെന്നായിരുന്നു എയര്‍ലൈന്‍ കമ്പനി പറഞ്ഞത്. തുടര്‍ന്ന് 500 രൂപയുടെ ഗിഫ്റ്റ് വൗച്ചര്‍ നല്‍കുകയും ചെയ്തു. തുടര്‍ന്നാണ് യാത്രക്കാരന്‍ ഉപഭോക്തൃ കമ്മീഷനില്‍ പരാതി നല്‍കിയത്.
സുരക്ഷിതമായി പാക്ക് ചെയ്ത ഒരു കുപ്പി സാധാരണ രീതിയിലുള്ള യാത്രയില്‍ തകരില്ലെന്ന് ഉപഭോക്തൃ കമ്മീഷന്‍ നിരീക്ഷിച്ചു.

ഗ്രൗണ്ട് സ്റ്റാഫ് ബാഗേജ് വലിച്ചെറിയുകയോ കടുത്ത അശ്രദ്ധ കാണിക്കുകയോ ചെയ്തതുകൊണ്ടാണ് ഇത് സംഭവിച്ചതെന്നും ഉപഭോക്തൃ കമ്മീഷന്‍ പറഞ്ഞു.
പൊട്ടാന്‍ സാധ്യതയുള്ള വസ്തുക്കള്‍ യാത്രക്കാരന്റെ സ്വന്തം ഉത്തരവാദിത്വത്തിലാണെന്ന് പറഞ്ഞ് വിമാനക്കമ്പനി ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചു. എന്നാല്‍, ശരിയായി പാക്ക് ചെയ്ത ഒരു വസ്തു വിമാനക്കമ്പനി ഏറ്റുവാങ്ങുമ്പോള്‍ അത് സുരക്ഷിതമായി എത്തിക്കാനുള്ള കൂടുതല്‍ ഉത്തരവാദിത്വം അവര്‍ക്കുണ്ടെന്ന് കമ്മീഷന്‍ പറഞ്ഞു. തുടര്‍ന്ന് 55,000 പിഴയൊടുക്കാന്‍ ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവിട്ടത്.