ന്യൂഡൽഹി: ഇന്ത്യൻ ഷൂട്ടിംഗ് ഇതിഹാസവും ഒളിംപിക്സ് മെഡൽ ജേതാവ് മനു ഭാസ്കറിന്റെ കോച്ചുമായ ജസ്പാൽ റാണ (49) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ജർമ്മനിയിലെ ഐ.എസ്.എസ്.എഫ് ലോകകപ്പ് മ്യൂണിക്ക് മത്സരത്തിനിടെ ആദ്യമായി നെഞ്ചുവേദന അനുഭവപ്പെട്ടതായും പിന്നീട് ഇന്ത്യയിലേക്ക് മടങ്ങുന്നതിനിടെ വീണ്ടും ആരോഗ്യനില വഷളായതായും റിപ്പോർട്ടുകൾ പറയുന്നു.
ഡൽഹിയിലെത്തിയ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച റാണയ്ക്ക് ഹൃദയത്തിൽ ബ്ലോക്ക് കണ്ടെത്തിയതിനെ തുടർന്ന് സ്റ്റന്റ് ശസ്ത്രക്രിയ നടത്തി. തുടർ ചികിത്സയ്ക്കായി കൂടുതൽ നടപടികൾ ചെയ്തിരുന്നുവെങ്കിലും വ്യാഴാഴ്ച രാത്രിയോടെ അദ്ദേഹം മരണപ്പെട്ടു. ഇന്ത്യൻ ഷൂട്ടിംഗ് ചരിത്രത്തിലെ ഏറ്റവും വിജയകരമായ താരങ്ങളിൽ ഒരാളായിരുന്ന റാണ, പിന്നീട് പരിശീലകനായും വലിയ സ്വാധീനം ചെലുത്തി. മനു ഭാസ്കറിന്റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ പരിശീലനത്തിലാണ് ഭാകർ അന്താരാഷ്ട്ര വേദികളിൽ മികച്ച നേട്ടങ്ങൾ സ്വന്തമാക്കിയത്.
1994, 1998, 2002, 2006 എന്നീ കോമൺവെൽത്ത് ഗെയിംസ് പതിപ്പുകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച റാണ നിരവധി മെഡലുകൾ നേടി ഇന്ത്യയ്ക്ക് അഭിമാനമായി. 2006-ലെ ഏഷ്യൻ ഗെയിംസിൽ മൂന്ന് സ്വർണ്ണമെഡലുകൾ നേടിയതും അദ്ദേഹത്തിന്റെ കരിയറിലെ പ്രധാന നേട്ടങ്ങളിലൊന്നാണ്. പ്രധാനമന്ത്രി ഉൾപ്പെടെ നിരവധി പ്രമുഖർ റാണയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.
