ഡാർക്ക് ഹ്യൂമറും ഫീൽ ഗുഡ് ഇമോഷണൽ ഡ്രാമയും സമം ചേർത്തൊരുക്കിയ ‘സുഖമാണോ സുഖമാണ്’ തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടുന്നു. അരുൺലാൽ രാമചന്ദ്രൻ രചനയും സംവിധാനവും നിർവ്വഹിച്ച ഈ ചിത്രം, ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ മനുഷ്യരുടെ മനോഹരമായ കൂടിച്ചേരലിന്റെ കഥയാണ് പറയുന്നത്. മാത്യു തോമസ് അവതരിപ്പിക്കുന്ന ‘തിയോ’ എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് സിനിമ വികസിക്കുന്നത്. സ്നേഹത്തണലില്ലാതെ വളരേണ്ടി വന്ന, നാട്ടുകാർ ‘മെന്റൽ’ എന്ന് പരിഹസിക്കുന്ന തിയോ എന്ന യുവാവിന്റെ ജീവിതത്തിലേക്ക് യാദൃശ്ചികമായി കടന്നുവരുന്ന ആംബുലൻസ് ഡ്രൈവർ ജോലി അവന്റെ ജീവിതത്തെ എങ്ങനെ മാറ്റിമറിക്കുന്നു എന്നതാണ് സിനിമയുടെ കാതൽ. 1.47 മണിക്കൂർ ദൈർഘ്യമുള്ള ചിത്രം ലാളിത്യം കൊണ്ടും വൈകാരികമായ ആഴം കൊണ്ടും പ്രേക്ഷകരെ പിടിച്ചിരുത്തുന്നു.
മാത്യു തോമസിന്റെ സ്വാഭാവികമായ അഭിനയവും ജഗദീഷിന്റെ ഐപ്പ് എന്ന കഥാപാത്രവും സിനിമയുടെ വലിയ കരുത്താണ്. വൈദ്യുതി ശ്മശാന ജീവനക്കാരനായ ഐപ്പിലൂടെയാണ് തിയോ ആംബുലൻസ് ഡ്രൈവറായി മാറുന്നത്. നായികയായെത്തുന്ന ദേവിക സഞ്ജയ് തന്റെ കരിയറിലെ മികച്ച പ്രകടനങ്ങളിലൊന്നാണ് ഈ ചിത്രത്തിൽ കാഴ്ചവച്ചിരിക്കുന്നത്. കൂടാതെ സ്ഫടികം ജോർജ്, കുടശ്ശനാട് കനകം, നോബി മാർക്കോസ്, അഖിൽ കവലയൂർ, മണിക്കുട്ടൻ തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. സീരിയസ് മോഡിൽ തുടങ്ങി രസകരമായ കോമഡി ട്രാക്കിലൂടെ സഞ്ചരിച്ച്, ഹൃദയസ്പർശിയായ ക്ലൈമാക്സിലാണ് സംവിധായകൻ സിനിമയെ എത്തിക്കുന്നത്. ഓരോ കഥാപാത്രങ്ങൾക്കും കൃത്യമായ ഇടം നൽകിയുള്ള കാസ്റ്റിംഗ് സിനിമയുടെ ആസ്വാദ്യത വർദ്ധിപ്പിക്കുന്നു.
സാങ്കേതിക വശങ്ങളിലും മികവ് പുലർത്തുന്ന ചിത്രം പ്ലെസന്റ് മൂഡിലാണ് കഥ പറയുന്നത്. ടോബിൻ തോമസിന്റെ പരീക്ഷണാത്മകമായ ഛായാഗ്രഹണം ചിത്രത്തിലെ ഓരോ വികാരങ്ങളെയും മനോഹരമായി ഒപ്പിയെടുത്തിട്ടുണ്ട്. ഒട്ടും ലൗഡ് ആവാതെ സിനിമയുടെ താളത്തിനൊപ്പം സഞ്ചരിക്കുന്ന നിപിൻ ബെസന്റിന്റെ സംഗീതവും എടുത്തുപറയേണ്ടതാണ്. ഡാർക്ക് ഹ്യൂമർ കൈകാര്യം ചെയ്യുന്നതിലെ വെല്ലുവിളി മനോഹരമായി മറികടന്ന സംവിധായകൻ, പ്രേക്ഷകർക്ക് തിയേറ്ററിൽ നിന്ന് ഒരു പുഞ്ചിരിയോടെയും ചെറുനോവോടെയും ഇറങ്ങിവരാവുന്ന അനുഭവം സമ്മാനിക്കുന്നു. ലാളിത്യവും സത്യസന്ധതയും കൈമുതലായുള്ള ഈ ഫാമിലി എന്റർടെയ്നർ ഒരു കംപ്ലീറ്റ് ഫീൽ ഗുഡ് വാച്ചാണ്.
