ഇന്ത്യൻ സ്പിന്നർ വരുൺ ചക്രവർത്തിയുടെ നിലവിലെ പ്രകടനം ജസ്പ്രീത് ബുമ്രയേക്കാൾ മാരകമാണെന്ന പ്രസ്താവനയുമായി മുൻ ഇന്ത്യൻ താരം കൃഷ്ണമാചാരി ശ്രീകാന്ത്. 2026 ടി20 ലോകകപ്പിൽ തകർപ്പൻ ഫോമിലുള്ള വരുണിന് അർഹിച്ച പരിഗണന ലഭിക്കുന്നില്ലെന്ന് അദ്ദേഹം തന്റെ യൂട്യൂബ് ചാനലിലൂടെ തുറന്നടിച്ചു. ടൂർണമെന്റിലെ കണക്കുകൾ വരുണിന്റെ ആധിപത്യം വ്യക്തമാക്കുന്നുണ്ടെന്നും ശ്രീകാന്ത് ചൂണ്ടിക്കാട്ടി.
ലോകകപ്പിലെ ഇതുവരെയുള്ള നാല് മത്സരങ്ങളിൽ നിന്ന് 9 വിക്കറ്റുകളാണ് വരുൺ വീഴ്ത്തിയത്. നെതർലൻഡ്സിനെതിരായ മത്സരത്തിൽ മൂന്ന് ഓവറിൽ വെറും 14 റൺസ് മാത്രം വഴങ്ങി മൂന്ന് നിർണ്ണായക വിക്കറ്റുകൾ അദ്ദേഹം സ്വന്തമാക്കിയിരുന്നു. വരുണും ബുമ്രയും ഒരുമിച്ച് കളിച്ച 21 മത്സരങ്ങളിൽ വരുൺ 30 വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ബുമ്രയ്ക്ക് 22 വിക്കറ്റുകൾ മാത്രമാണ് നേടാനായത് എന്ന സ്ഥിതിവിവരക്കണക്കും ശ്രീകാന്ത് നിരത്തി.
ബാറ്റർമാർക്ക് വരുണിനെ കൃത്യമായി കണക്കുകൂട്ടാൻ സാധിക്കാത്തതാണ് അദ്ദേഹത്തിന്റെ വിജയരഹസ്യമെന്ന് ശ്രീകാന്ത് നിരീക്ഷിക്കുന്നു. പന്തിന്റെ വേഗതയിലും ലെങ്തിലും വരുത്തുന്ന മാറ്റങ്ങൾ അവിശ്വസനീയമാണെന്നും അത് ഗൂഗ്ലിയാണോ സ്ട്രൈറ്റ് ബോളാണോ എന്ന് തിരിച്ചറിയാൻ ബാറ്റർമാർ പാടുപെടുകയാണെന്നും അദ്ദേഹം പറഞ്ഞു. ബുമ്ര മികച്ച ബൗളറാണെന്നതിൽ തർക്കമില്ലെങ്കിലും നിലവിൽ വരുൺ ചെയ്യുന്ന കാര്യങ്ങൾ അതിശയിപ്പിക്കുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി.
നെതർലൻഡ്സിനെതിരായ മത്സരത്തിൽ ശിവം ദുബെയുടെ പ്രകടനം മികച്ചതായിരുന്നെങ്കിലും മാൻ ഓഫ് ദി മാച്ച് പുരസ്കാരത്തിന് വരുണിനെ പരിഗണിക്കാത്തതിൽ ശ്രീകാന്ത് അതൃപ്തി രേഖപ്പെടുത്തി. 2024-25 കാലഘട്ടത്തിൽ 27 മത്സരങ്ങളിൽ നിന്ന് 47 വിക്കറ്റുകൾ വീഴ്ത്തിയ വരുൺ ഒരു ‘മോഡേൺ ഡേ ഗ്രേറ്റ്’ ആണെന്നും ഇന്ത്യ ലോകകപ്പ് നേടുകയാണെങ്കിൽ പ്ലെയർ ഓഫ് ദി ടൂർണമെന്റ് ആകാൻ ഏറ്റവും സാധ്യതയുള്ള താരം വരുണാണെന്നും ശ്രീകാന്ത് പറഞ്ഞുനിർത്തി.
