തിരുവനന്തപുരം: കാപ്പാ കേസില്‍ പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആര്. സുഗതന്റെ അവധി അപേക്ഷയില്‍ ആഭ്യന്തര വകുപ്പിൻ്റെ നടപടി തദ്ദേശ വകുപ്പിൻ്റെ റിപ്പോര്‍ട്ട് പരിഗണിച്ച്. അവധി അപേക്ഷ കൗണ്‍സില്‍ പാസാക്കിയാല്‍ സുഗതന്റെ അംഗത്വം സുരക്ഷിതമായിരിക്കുമെന്ന് തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ആഭ്യന്തര വകുപ്പ് അണ്ടര്‍ സെക്രട്ടറിക്ക് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. തദ്ദേശ സ്വയംഭരണ വകുപ്പാണ് സുഗതന് അവധിക്ക് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ടെന്ന് റിപ്പോര്‍ട്ട് നല്‍കിയത്.
സുഗതന് നല്കിയ അപേക്ഷ തദ്ദേശവകുപ്പിന്റെ അഭിപ്രായത്തിന് വിട്ടിരുന്നു. ഇതില്‍ ജൂലൈ 18നാണ് തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തരവകുപ്പ് അനുമതി നല്‍കിയത്. ആഭ്യന്തര അണ്ടര്‍ സെക്രട്ടറി നല്കിയ അനുമതി കത്ത് ചൂണ്ടിക്കാട്ടിയാണ് മേയര്‍ വി.വി രാജേഷ്, സുഗതന്റെ അവധി അപേക്ഷ നിയമപരമാണെന്നും വോട്ടെടുപ്പ് എങ്ങനെ വേണമെന്ന് മേയര്‍ക്ക് തീരുമാനിക്കാമെന്നും അറിയിച്ചത്. വെള്ളിയാഴ്ച ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ് സുഗതന്റെ അവധി അപേക്ഷ മേയറുടെ കാസ്റ്റിങ് വോട്ടോടെ പാസാക്കിയത്.
