ടി20 ലോകകപ്പിന്റെ ആവേശകരമായ പോരാട്ടങ്ങൾക്ക് തുടക്കമാകാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, ഇന്ത്യൻ നിരയിലെ ഏറ്റവും അപകടകാരിയായ ബാറ്ററെ പ്രഖ്യാപിച്ച് വിക്കറ്റ് കീപ്പർ റിഷഭ് പന്ത്. ലോകകപ്പിന് മുന്നോടിയായി നടന്ന ‘ഇന്ത്യ ടുഡേ കോൺക്ലേവി’ലാണ് പന്ത് തന്റെ നിലപാട് വ്യക്തമാക്കിയത്.
അന്താരാഷ്ട്ര ക്രിക്കറ്റിലെ ഇപ്പോഴത്തെ ഫോം പരിഗണിച്ചാൽ അഭിഷേക് ശർമ്മയാണ് ഇന്ത്യയുടെ ഏറ്റവും വലിയ കരുത്തെന്ന് പന്ത് നിരീക്ഷിച്ചു. ഐപിഎല്ലിൽ കാഴ്ചവെച്ച അതേ വെടിക്കെട്ട് പ്രകടനം അന്താരാഷ്ട്ര തലത്തിലും തുടരാൻ അഭിഷേകിന് സാധിക്കുന്നുണ്ട്. ഭാഗ്യം കൊണ്ടല്ല, മറിച്ച് കൃത്യമായ പ്ലാനിംഗും ആത്മവിശ്വാസവുമാണ് താരത്തെ വ്യത്യസ്തനാക്കുന്നതെന്ന് പന്ത് പറഞ്ഞു. 2024-ൽ അരങ്ങേറ്റം കുറിച്ച അഭിഷേക് 38 മത്സരങ്ങളിൽ നിന്ന് 195 എന്ന പ്രഹരശേഷിയോടെ 1,300 റൺസാണ് ഇതിനകം അടിച്ചുകൂട്ടിയത്.
തന്റെ മുൻ പരിശീലകൻ രാഹുൽ ദ്രാവിഡിൽ നിന്ന് ലഭിച്ച വിലപ്പെട്ട പാഠത്തെക്കുറിച്ചും പന്ത് സംസാരിച്ചു. വിജയത്തിലും പരാജയത്തിലും ഒരേ മാനസികാവസ്ഥ നിലനിർത്തുക എന്നത് ഒരു അത്ലറ്റിനെ സംബന്ധിച്ച് പ്രയാസകരമാണെങ്കിലും താൻ അത് പിന്തുടരാൻ ശ്രമിക്കാറുണ്ടെന്ന് പന്ത് വെളിപ്പെടുത്തി.
കഴിഞ്ഞ തവണ ഇന്ത്യ ലോകകപ്പ് നേടിയപ്പോൾ വിക്കറ്റ് കീപ്പറായിരുന്ന പന്തിന് ഇത്തവണ ടീമിൽ ഇടം ലഭിച്ചിരുന്നില്ല. മലയാളി താരം സഞ്ജു സാംസണെയും ഇഷാൻ കിഷനെയുമാണ് വിക്കറ്റ് കീപ്പർമാരായി ബിസിസിഐ തിരഞ്ഞെടുത്തത്. നിലവിൽ സഞ്ജു ഫോം ഔട്ടായതിനെത്തുടർന്ന് ഇഷാൻ കിഷനാണ് പ്ലെയിങ് ഇലവനിൽ സ്ഥാനം ഉറപ്പിച്ചിരിക്കുന്നത്.
