വെനിസ്വേലയിലും ഇറാനിലും അമേരിക്ക നടത്തിയ സൈനിക ഇടപെടലുകളെ പ്രശംസിച്ചുകൊണ്ട്, അടുത്ത ലക്ഷ്യം ക്യൂബയാണെന്ന ശക്തമായ സൂചന നൽകി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മിയാമിയിൽ നടന്ന നിക്ഷേപ ഫോറത്തിലാണ് ക്യൂബയിലെ ഭരണകൂടം തകർച്ചയുടെ വക്കിലാണെന്നും സൈനിക നടപടി സാധ്യമാണെന്നും അദ്ദേഹം പ്രസ്താവിച്ചത്. ക്യൂബയുമായി ചർച്ചകൾ നടക്കുന്നുണ്ടെന്ന് സൂചിപ്പിച്ച ട്രംപ്, തന്റെ കരുത്തുറ്റ സൈന്യത്തെ ചിലപ്പോൾ ഉപയോഗിക്കേണ്ടി വരുമെന്നും “ക്യൂബയാണ് തൊട്ടുപിന്നിൽ” എന്നും കൂട്ടിച്ചേർത്തു.
എണ്ണ ഇറക്കുമതിയിലെ തടസ്സങ്ങൾ കാരണം ക്യൂബൻ സമ്പദ്വ്യവസ്ഥ നിലവിൽ വലിയ പ്രതിസന്ധിയിലാണ്. നേരത്തെ ക്യൂബയ്ക്ക് എണ്ണ നൽകിയിരുന്ന വെനിസ്വേലയിലെ നിക്കോളാസ് മഡുറോ ഭരണകൂടത്തെ അമേരിക്ക ഓപ്പറേഷനിലൂടെ പുറത്താക്കിയതോടെയാണ് ഈ പ്രതിസന്ധി രൂക്ഷമായത്. അമേരിക്കൻ സമ്മർദ്ദത്തെത്തുടർന്ന് വെനിസ്വേലയിലെ പുതിയ സർക്കാർ ക്യൂബയിലേക്കുള്ള എണ്ണ കയറ്റുമതി നിർത്തിവെച്ചു. വൈദ്യുതി നിലയങ്ങളുടെയും ഗതാഗതത്തിന്റെയും പ്രവർത്തനത്തെ ഇത് ദോഷകരമായി ബാധിച്ചിരിക്കുകയാണ്
സൈനിക ഏറ്റുമുട്ടൽ ഒഴിവാക്കാൻ അമേരിക്കയുമായി ചർച്ചകൾ നടത്തിവരികയാണെന്ന് ക്യൂബൻ പ്രസിഡന്റ് മിഗുവൽ ഡയസ്-കാനൽ വ്യക്തമാക്കി. എന്നാൽ, ക്യൂബ ഒരു “സൗഹൃദ ഏറ്റെടുക്കലിന്” വിധേയമായേക്കാമെന്ന് പറഞ്ഞ ട്രംപ്, പിന്നീട് അത് അത്ര സൗഹൃദപരമായിരിക്കില്ലെന്നും മാറ്റിപ്പറഞ്ഞു. ഹവാനയിലെ ഭരണമാറ്റം ലക്ഷ്യമിട്ടുള്ള കടുത്ത നടപടികളിലേക്കാണ് അമേരിക്ക നീങ്ങുന്നതെന്ന സൂചനയാണ് ട്രംപിന്റെ വാക്കുകൾ നൽകുന്നത്.
