Home » Blog » Kerala » സി.ബി.ഐ വന്നാൽ പിണറായി വിജയനും പ്രതിയാകും ; മാസപ്പടിക്കേസിൽ കടുത്ത ആരോപണങ്ങളുമായി മാത്യു കുഴൽനാടൻ എം.എൽ.എ
mathew-kuzhalnadan

മാസപ്പടി കേസില്‍ വീണയ്‌ക്കെതിരായ അന്വേഷണം പുതിയ തലങ്ങളിലേക്ക് കടക്കുകയാണെന്നും കേസില്‍ പലതും പുറത്തുവരാനുണ്ടെന്നും മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. ഒരു സേവനവും നല്‍കാതെയാണ് വീണ കോടികള്‍ കൈപ്പറ്റിയതെന്ന് അദ്ദേഹം ആരോപിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് വീണയ്‌ക്കെതിരെ അന്വേഷണം നടക്കുന്നത്. ഈ പണം ബാങ്ക് വഴിയാണ് കൈപ്പറ്റിയത് എന്നതുകൊണ്ട് മാത്രം അത് നിയമപരമാകുന്നില്ലെന്നും, ഒരു പ്രയോജനവുമില്ലാതെ ആരെങ്കിലും കോടിക്കണക്കിന് രൂപ വെറുതെ നൽകുമോ എന്നും അദ്ദേഹം ചോദിച്ചു.

 

യഥാര്‍ത്ഥ സേവനം സി.എം.ആര്‍.എല്‍ കമ്പനിക്ക് ലഭിച്ചത് പിണറായി വിജയനില്‍ നിന്നാണെന്ന് മാത്യു കുഴല്‍നാടന്‍ ആരോപിച്ചു. കരിമണല്‍ ഖനനത്തിനായി സി.എം.ആര്‍.എല്ലിന് വഴിവിട്ട സഹായങ്ങള്‍ ചെയ്തു കൊടുത്തത് പിണറായി വിജയനാണ്. ഭൂപരിധി നിയമം ലംഘിച്ച് 60 ഏക്കറിലധികം ഭൂമിക്ക് റവന്യൂ ഇളവ് നല്‍കിയതും ഇദ്ദേഹമാണ്. ഇത്തരം തീരുമാനങ്ങള്‍ ആര്‍ക്ക് വേണ്ടിയാണെന്ന ചോദ്യത്തിന് ഉത്തരമില്ല. സി.ബി.ഐ അന്വേഷണം വന്നാല്‍ പിണറായി വിജയന്‍ പ്രതിപ്പട്ടികയില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.

വീണ തന്റെ വിലാസമായി എ.കെ.ജി സെന്ററാണ് നല്‍കിയത്. എന്തിനാണ് ആ വിലാസം നല്‍കിയതെന്ന് ചോദിക്കാന്‍ ആര്‍ജവമുള്ള ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഇല്ലെന്നും മാത്യു കുഴല്‍നാടന്‍ വിമര്‍ശിച്ചു. ഇ.ഡി റെയ്ഡ് നടത്തേണ്ടിയിരുന്നത് യഥാര്‍ത്ഥത്തില്‍ എ.കെ.ജി സെന്ററിലായിരുന്നു. ഇ.ഡി വാഹനം തകര്‍ക്കുന്ന സഖാക്കള്‍ ചെയ്യുന്നത് യഥാര്‍ത്ഥത്തില്‍ സ്വന്തം പാര്‍ട്ടിയെ തകര്‍ക്കുകയാണ്. താന്‍ പിണറായി വിജയന്റെ വേട്ടയാടലിന് ഇരയാകുന്നത് മകള്‍ ചെയ്ത കാര്യങ്ങളുടെ ആഴം പിണറായിക്ക് നന്നായി അറിയാവുന്നത് കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

കേരള രാഷ്ട്രീയത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ച മാസപ്പടി കേസില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവരുമെന്ന സൂചനയാണ് മാത്യു കുഴല്‍നാടന്‍ നല്‍കുന്നത്. നിയമപരമായ നടപടികളിലൂടെ കാര്യങ്ങള്‍ വ്യക്തമാകുമെന്നും, സത്യം പുറത്തുവരുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ഇ.ഡി ഉള്‍പ്പെടെയുള്ള ഏജന്‍സികളുടെ അന്വേഷണം ശരിയായ ദിശയിലാണെന്നും കേസില്‍ പിണറായി വിജയന്റെ പങ്ക് വ്യക്തമാണെന്നും അദ്ദേഹം ആരോപിച്ചു.