നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്ക്ക് ക്ഷണം. വി ഡി സതീശന്റെ നിർദ്ദേശപ്രകാരം ചീഫ് സെക്രട്ടറിയാണ് ക്ഷണക്കത്ത് അയച്ചത്. തിങ്കളാഴ്ച തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് ചടങ്ങ് നടക്കുന്നത്.
തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്ക് പുറമെ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവർക്കും ക്ഷണമുണ്ട്. ഉമർ അബ്ദുള്ള (ജമ്മു കശ്മീർ), ഹേമന്ത് സോറൻ (ജാർഖണ്ഡ്), സുഖ്വീന്ദർ സിങ് സുഖു (ഹിമാചൽ പ്രദേശ്) എന്നിവരും അതിഥി പട്ടികയിലുണ്ടാകുമെന്നാണ് സൂചന. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖാർഗെ തുടങ്ങിയ എഐസിസി ഉന്നത നേതാക്കളും ചടങ്ങിൽ സംബന്ധിക്കും.
തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം വിജയ് പങ്കെടുക്കുന്ന പ്രധാനപ്പെട്ട അന്തർസംസ്ഥാന പരിപാടിയാണിത്. തമിഴ്നാട്ടിൽ കോൺഗ്രസുമായി സഖ്യം രൂപീകരിച്ച വിജയ്യുടെ പാർട്ടി (ടിവികെ), കേരളത്തിലും പ്രവർത്തനം വിപുലീകരിക്കാൻ ലക്ഷ്യമിടുന്നുണ്ട്. തിങ്കളാഴ്ച നടക്കുന്ന ചടങ്ങിൽ വി.ഡി. സതീശനൊപ്പം മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. പത്ത് വർഷത്തെ എൽ.ഡി.എഫ് ഭരണത്തിന് അന്ത്യം കുറിച്ചാണ് വി.ഡി. സതീശന്റെ നേതൃത്വത്തിൽ യു.ഡി.എഫ് അധികാരത്തിലെത്തുന്നത്. 140 അംഗ നിയമസഭയിൽ 102 സീറ്റുകൾ നേടിയാണ് സഖ്യം കരുത്ത് തെളിയിച്ചത്.
