കൊട്ടാരക്കരയെ സംസ്ഥാനത്തെ പ്രധാന ഐ.ടി നഗരമാക്കി മാറ്റുന്നതിന്റെ ഭാഗമായി, ആദ്യത്തെ ‘വർക്ക് നിയർ ഹോം’ കമ്മ്യൂൺ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. അമ്പലക്കര മൈതാനത്ത് നടന്ന ചടങ്ങിൽ സംസാരിക്കവെ, പ്രാദേശികമായി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന ഇത്തരം പദ്ധതികൾ സംസ്ഥാന വ്യാപകമായി നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇതിനായി മുൻകൈ എടുക്കണമെന്നും, അഭ്യസ്തവിദ്യരായ സ്ത്രീകൾക്കും പഠനം കഴിഞ്ഞവർക്കും നൈപുണ്യ പരിശീലനം നൽകുന്നതിനായി നോളജ് ഇക്കോണമി മിഷൻ വഴി സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഐ.ടി വികസനത്തിന് പുറമെ വൻകിട അടിസ്ഥാന സൗകര്യ വികസന പദ്ധതികളാണ് കൊട്ടാരക്കരയിൽ വരാനിരിക്കുന്നത്. സംസ്ഥാനത്തെ ആദ്യ ഡ്രോൺ പാർക്ക്, സയൻസ് മ്യൂസിയം, പ്ലാനറ്റേറിയം, ആധുനിക സ്റ്റേഡിയം, കേരള യൂണിവേഴ്സിറ്റിയുടെ റീജ്യണൽ സെന്റർ എന്നിവ നഗരത്തിന്റെ മുഖച്ഛായ മാറ്റും. കൂടാതെ, നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനായുള്ള ബൈപ്പാസ് നിർമ്മാണത്തിന് സ്ഥലമേറ്റെടുക്കൽ നടപടികൾ ആരംഭിച്ചു കഴിഞ്ഞു. കിഫ്ബി വഴി 90,000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് സംസ്ഥാനത്തുടനീളം പുരോഗമിക്കുന്നതെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു
ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രൊഫഷണലുകളെ നാട്ടിലേക്ക് തിരികെ എത്തിക്കാനും കേരളത്തെ ആഗോള സ്കിൽ ഹബ്ബാക്കി മാറ്റാനുമാണ് ‘വർക്ക് നിയർ ഹോം’ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ 150 സീറ്റുകളുള്ള കമ്മ്യൂണിലെ 80 സീറ്റുകൾ ഇതിനോടകം വിവിധ കമ്പനികൾ ഏറ്റെടുത്തു കഴിഞ്ഞു. എഴുകോൺ പോളിടെക്നിക്കിൽ ഡ്രോൺ റിസർച്ച് കോഴ്സുകൾ ആരംഭിക്കുന്നതിനൊപ്പം, 1500 പേർക്ക് ജോലി ചെയ്യാവുന്ന ഐ.ടി പാർക്കിന്റെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
പ്രമുഖ ഐ.ടി കമ്പനികളായ സോഹോ, നേത്രാസെമി, പ്രോംടെക് ഗ്ലോബൽ തുടങ്ങിയവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. അത്യാധുനിക ഇന്റർനെറ്റ് സൗകര്യങ്ങളും ശീതീകരിച്ച തൊഴിൽ അന്തരീക്ഷവും കമ്മ്യൂണിൽ ഒരുക്കിയിട്ടുണ്ട്. കൊട്ടാരക്കര നഗരസഭ അധ്യക്ഷ അനിത ഗോപകുമാർ, ജില്ലാ കളക്ടർ എൻ. ദേവിദാസ്, സോഹോ കോർപ്പറേഷൻ കോ-ഫൗണ്ടർ ടോണി തോമസ് എന്നിവരുൾപ്പെടെയുള്ള രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
