അമേരിക്കയും കാനഡയും മെക്‌സികോയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഫിഫ ലോകകപ്പ് ഫുട്‌ബോൾ ടൂർണമെന്റിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായിരുന്ന അനിശ്ചിതത്വങ്ങൾക്ക് വിരാമമായി. കടുത്ത രാഷ്ട്രീയ സംഘർഷങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലും ഇറാൻ ഫുട്‌ബോൾ ടീമിനും മറ്റ് ഒഫീഷ്യൽസിനും മത്സരങ്ങളിൽ പങ്കെടുക്കാനാവശ്യമായ വിസകൾ അനുവദിച്ചതായി അമേരിക്ക ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇറാൻ ടീമിന് വിസ നൽകുന്നതിൽ തങ്ങൾക്ക് യാതൊരു പ്രശ്‌നവുമില്ലെന്ന് അമേരിക്കൻ സ്‌റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ നേരത്തെ വ്യക്തമാക്കിയിരുന്നു. അങ്കാറയിലെ അമേരിക്കൻ എംബസി വഴിയാണ് ഇറാൻ ദേശീയ ടീമിന്റെ വിസ നടപടികൾ പൂർത്തിയാക്കിയത്.
അതേസമയം, വിസ അനുവദിച്ചെങ്കിലും ഈ അവസരം മുതലെടുത്ത് ഇസ്‌ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്‌സുമായി ബന്ധമുള്ള ആരെയും ടീമിനൊപ്പം ഉൾപ്പെടുത്താൻ കഴിയില്ലെന്ന കർശന നിബന്ധനയും അമേരിക്ക മുന്നോട്ടുവെച്ചിട്ടുണ്ട്. രാഷ്ട്രീയപരമായ ഇടപെടലുകളില്ലാതെ എല്ലാ ടീമുകൾക്കും ലോകകപ്പിൽ പങ്കെടുക്കാനുള്ള സാഹചര്യം ഫിഫ ഉറപ്പാക്കണമെന്ന് ഇറാനും ആവശ്യപ്പെട്ടു. വിസ ലഭിച്ചതോടെ ഇറാൻ ടീം അമേരിക്കയിൽ മത്സരങ്ങൾ കളിക്കുമെങ്കിലും, നിലവിലുള്ള അമേരിക്കൻ ഉപരോധങ്ങൾ കാരണം ടൂർണമെന്റ് സമയത്ത് അവർ താമസിക്കുന്നത് പ്രധാനമായും അയൽരാജ്യമായ മെക്‌സികോയിലായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
