ബീഹാറിലെ ഈസ്റ്റ് ചമ്പാരൻ ജില്ലയിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ അഞ്ച് പേർ മരണപ്പെടുകയും നിരവധി പേർ ഗുരുതരാവസ്ഥയിലാവുകയും ചെയ്തു. ജില്ലയിലെ തുർകൗലിയ, രഘുനാഥ്പൂർ പൊലീസ് സ്റ്റേഷൻ പരിധികളിൽ ബുധനാഴ്ച മുതലാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്ത് തുടങ്ങിയത്. ആദ്യം മരിച്ച 25കാരന്റെ മൃതദേഹം പോലീസിനെ അറിയിക്കാതെ ഗ്രാമവാസികൾ തന്നെ സംസ്കരിച്ചിരുന്നു.
നിലവിൽ ചികിത്സയിലുള്ള ഒമ്പത് പേരിൽ മൂന്ന് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. കൂടാതെ, വിഷമദ്യം കഴിച്ച് ആറ് പേർക്ക് കാഴ്ചശക്തി നഷ്ടപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ ഊർജിത അന്വേഷണത്തിൽ ഇതുവരെ 12 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
