Home » Blog » Kerala » റിസൾട്ട് വരട്ടെ, മുഖ്യമന്ത്രി ചർച്ച പൊതുജനമധ്യത്തിൽ ചെയ്യേണ്ടതല്ല, പാർട്ടിക്ക് ഒരു സിസ്റ്റമുണ്ട്, നേതാക്കന്മാരുണ്ട്, ഇത്തരം ചർച്ചകളിൽ തൽപ്പരനല്ലെന്നും കെ സി വേണുഗോപാൽ
5

ന്യൂഡൽഹി: മുഖ്യമന്ത്രി ചർച്ചയിൽ കെ. സുധാകരനെ തള്ളാതെ കെ.സി. വേണുഗോപാൽ. ഓരോരുത്തർക്കും അവരുടേതായ സ്വാതന്ത്ര്യമുണ്ട്. കെ. സുധാകരൻ മുതിർന്ന നേതാവാണ്. എന്നാൽ പരസ്യവിവാദങ്ങളിലേക്ക് പോകാതിരിക്കലാണ് നല്ലത്. കെ. സുധാകരൻ മാത്രമല്ല, ആരായാലും ഞാൻ പറയുന്നത് അങ്ങനെയാണെന്ന് കെ.സി. വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട വിഷയം പൊതുജനമധ്യത്തിൽ വലിച്ചിട്ട് ചർച്ച ചെയ്യേണ്ട കാര്യമല്ലെന്നും കെ സി കൂട്ടിച്ചേർത്തു.

മണ്ഡല പുനർനിണയവുമായി ബന്ധപ്പെട്ട് രാജ്യം അഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യത്തെക്കുറിച്ചാണ് താൻ സംസാരിക്കുന്നതെന്നും കോൺഗ്രസിനുള്ളിലെ പ്രശ്നം ചോദിക്കുന്നത് എന്തിനെന്നും കെ.സി. വേണുഗോപാൽ ക്ഷുഭിതനായി മറുപടി നൽകി. ഡൽഹിയിൽ വെച്ച് വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസാരിക്കവെയായിരുന്നു കെ.സി. വേണുഗോപാൽ കേരളത്തിലെ മുഖ്യമന്ത്രി ചർച്ചയിൽ പ്രതികരണം നടത്തിയത്.

രാജ്യത്തിന്റെ ഏറ്റവും വലിയ ജനാധിപത്യത്തിന്റെ അന്തസ്സത്തയെ ബാധിക്കുന്ന വിഷയമാണ്. ഈ രാജ്യത്തെ ബാധിക്കുന്ന ഗുരുതരപ്രശ്നം നിലനിൽക്കുമ്പോൾ മുഖ്യമന്ത്രിസ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകളിൽ ഞാൻ തൽപ്പരനല്ല. സാമൂഹിക മാധ്യമങ്ങളിലെ പോസിറ്റീവോ നെഗറ്റീവോ ചർച്ചകളിലല്ല കാര്യം. നാലാം തീയതി ഫലം വരട്ടെ. അതുവരെ കാത്തിരിക്കുക. കോൺഗ്രസിന് ലീഡർഷിപ്പുണ്ടാകും. പാർട്ടിക്ക് ഒരു സിസ്റ്റമുണ്ട്, നേതാക്കന്മാരുണ്ട്, എല്ലാവരും കൂടിയാലോചിച്ച് തീരുമാനിക്കും. നേതാക്കന്മാരെല്ലാം വളരെ ശാന്തരായിട്ടിരിക്കുകയാണ്. മുഖ്യമന്ത്രി ചർച്ചയുമായി ബന്ധപ്പെട്ട് പറയാനുള്ളത്, പൊതുജനമധ്യത്തിൽ വലിച്ചിട്ട് ചർച്ച ചെയ്യേണ്ട കാര്യമല്ല. നാലാം തീയതി ഫലം വരും. ജനങ്ങളെ വിശ്വാസത്തിലെടുത്ത് മുമ്പോട്ടു പോകും. പരസ്യവിവാദങ്ങളിലേക്ക് പോകാതിരിക്കലാണ് നല്ലത്. കെ. സുധാകരൻ മാത്രമല്ലല്ലോ, ആരായാലും ഞാൻ പറയുന്നത് അങ്ങനെയാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.