തിരുവനന്തപുരം: റിപ്പോർട്ടർ അർജന്റീന കരാറുമായി ബന്ധപ്പെട്ട നികുതി വെട്ടിപ്പ് കേസിൽ മൂന്ന് ജിഎസ്ടി ഉദ്യോഗസ്ഥർക്കെതിരെ ചാർജ് മെമ്മോ. കാഞ്ഞങ്ങാട് ജിഎസ്ടി ഓഫീസിലെ ഇന്റലിജൻസ് ഓഫീസർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കാണ് ജിഎസ്ടി കമ്മീഷണർ ചാർജ് മെമ്മോ നൽകിയത്. അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലെത്തിക്കാമെന്ന പേരിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി നടത്തിയ സാമ്പത്തിക ഇടപാടുകളിൽ നികുതി വെട്ടിപ്പ് നടന്നതായി ജിഎസ്ടി വകുപ്പ് നേരത്തെ കണ്ടെത്തിയിരുന്നു. സ്പോൺസറിൽ നിന്ന് കൈപ്പറ്റിയ തുകയ്ക്ക് ആവശ്യമായ നികുതി ഈടാക്കിയില്ലെന്നാണ് കണ്ടെത്തൽ.
ഏകദേശം 22 കോടി രൂപ നികുതിയായി അടയ്ക്കേണ്ടതുണ്ടെന്നും ജിഎസ്ടി വകുപ്പ് കണ്ടെത്തിയിരുന്നു. എൽഡിഎഫ് സർക്കാർ അധികാരത്തിലിരുന്ന കാലത്തുതന്നെ നികുതി വെട്ടിപ്പ് സംബന്ധിച്ച കണ്ടെത്തൽ ഉണ്ടായിരുന്നെങ്കിലും കുടിശ്ശിക നികുതി ഈടാക്കുന്നതിനായി ശക്തമായ നടപടികൾ സ്വീകരിച്ചില്ലെന്നാണ് ആരോപണം. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ ഉൾപ്പെടെയാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്.
നികുതി വെട്ടിപ്പ് കണ്ടെത്തിയ ശേഷവും തുടർനടപടികൾ സ്വീകരിക്കുന്നതിൽ വീഴ്ച സംഭവിച്ചതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് മൂന്ന് ഉദ്യോഗസ്ഥർക്കും ചാർജ് മെമ്മോ നൽകിയത്. ഉദ്യോഗസ്ഥരുടെ വിശദീകരണം കൂടി പരിശോധിച്ച ശേഷമായിരിക്കും തുടർനടപടികളിലേക്ക് കടക്കുക.
