കൊല്ലം: മൊബൈൽ ഫോണിൽ റീൽസ് കണ്ടുകൊണ്ട് കെഎസ്ആർടിസി ബസ് ഓടിച്ച ഡ്രൈവർക്കെതിരെ കർശന നടപടി. കൊട്ടാരക്കര ഡിപ്പോയിലെ കെഎസ്ആർടിസി ഡ്രൈവർ അഭിജിത്തിന്റെ ലൈസൻസാണ് മോട്ടോർ വാഹന വകുപ്പ് രണ്ട് മാസത്തേക്ക് സസ്പെൻഡ് ചെയ്തത്. യാത്രക്കാരന്റെ പരാതിയും ബസിനുള്ളിൽ പകർത്തിയ ദൃശ്യങ്ങളും പുറത്തുവന്നതോടെയാണ് നടപടി.
കൊട്ടാരക്കര–കൊല്ലം റൂട്ടിലോടുന്ന കെഎസ്ആർടിസി ബസിൽ ഈ മാസം 18-ന് രാവിലെ ആറോടെയായിരുന്നു സംഭവം. യാത്രക്കാരൻ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ മാധ്യമങ്ങളിൽ പുറത്തുവന്നതോടെ വിഷയം വിവാദമായി. പിന്നാലെ മോട്ടോർ വാഹന വകുപ്പ് അന്വേഷണം ആരംഭിച്ചു. ഇന്നലെ ഡ്രൈവറെ ഓഫീസിൽ വിളിച്ചുവരുത്തി മൊഴിയെടുത്ത ശേഷമാണ് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്.
സസ്പെൻഷന് പുറമെ മോട്ടോർ വാഹന വകുപ്പിന്റെ ട്രാഫിക് ബോധവത്കരണ ക്ലാസിലും പങ്കെടുക്കണമെന്ന് എൻഫോഴ്സ്മെന്റ് വിഭാഗം നിർദേശം നൽകിയിട്ടുണ്ട്. യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കുന്ന തരത്തിലുള്ള ഗുരുതര അശ്രദ്ധയാണ് ഡ്രൈവറുടെ ഭാഗത്ത് നിന്നുണ്ടായതെന്ന വിലയിരുത്തലിലാണ് മോട്ടോർ വാഹന വകുപ്പിന്റെ നടപടി.
