തിരുവനന്തപുരം: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച തുടരവേ വി ഡി സതീശന് പിന്തുണ നൽകി സാംസ്കാരിക പ്രവർത്തകർ രാഹുൽ ഗാന്ധിക്ക് തുറന്ന കത്ത് അയച്ചു. കത്തിൽ, സതീശനെ പിന്തുണച്ചും കെ സി വേണുഗോപാലിനെ എതിർത്തുമാണ് നിലപാട് എടുത്തിരിക്കുന്നത്. തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ച വിജയം സതീശന്റെ നേതൃത്വഫലമാണെന്നാണ് പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നത്.
മുഖ്യമന്ത്രിപദവിയിലേക്ക് കെ സി വേണുഗോപാൽ എത്തുമെന്ന റിപ്പോർട്ടുകൾ ജനാധിപത്യ മനസ്സുകളെ അസ്വസ്ഥമാക്കുന്നുവെന്നും എംപിമാരെ മത്സരിപ്പിക്കരുതെന്ന മുൻ തീരുമാനം മാറ്റരുതെന്നും കത്തിൽ പറയുന്നു. പ്രമുഖരായ കെ ജി ശങ്കരപ്പിള്ള, എം എൻ കാരശ്ശേരി, കൽപറ്റ നാരായണൻ അടക്കമുള്ള നിരവധി സാംസ്കാരിക പ്രവർത്തകരാണ് കത്ത് നൽകിയത്.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രധാനമായും വി ഡി സതീശൻ, രമേശ് ചെന്നിത്തല, കെ സി വേണുഗോപാൽ എന്നീ പേരുകളാണ് പരിഗണനയിൽ. 47 എംഎൽഎമാരുടെ പിന്തുണ വേണുഗോപാലിനുണ്ടെന്ന് അവകാശപ്പെടുമ്പോൾ, 16 എംഎൽഎമാർ തനിക്കൊപ്പമുണ്ടെന്ന് ചെന്നിത്തലയും, 9 എംഎൽഎമാർ സതീശനെ പിന്തുണക്കുന്നതായും റിപ്പോർട്ടുണ്ട്.
അതേസമയം, 2021ലെ സാഹചര്യം ആവർത്തിക്കരുതെന്ന് മുതിർന്ന നേതാക്കൾ നിരീക്ഷകർക്ക് മുന്നിൽ വ്യക്തമാക്കി. മന്ത്രിമാരെ തിരഞ്ഞെടുക്കുമ്പോൾ ഗ്രൂപ്പ് താത്പര്യങ്ങൾക്കു പകരം കഴിവ് (മെറിറ്റ്) മാത്രം പരിഗണിക്കണമെന്നാണ് രാഹുൽ ഗാന്ധി നൽകിയ നിർദേശം. മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചതിന് ശേഷമേ മന്ത്രിസഭ രൂപീകരണത്തിൽ അന്തിമ തീരുമാനമുണ്ടാകൂ എന്നും ഹൈക്കമാൻഡ് വ്യക്തമാക്കിയിട്ടുണ്ട്.
