തിരുവനന്തപുരം: സംസ്ഥാനത്തെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍ അറിയിച്ചു. മഴക്കെടുതിയില്‍ 15 പേര്‍ക്ക് ജീവന്‍ നഷ്ടമായതായും ഏഴ് പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവേ പറഞ്ഞു. സംസ്ഥാനത്തെ മഴക്കെടുതിയിലും ഉരുള്‍പൊട്ടലിലുമായി ജീവന്‍ നഷ്ടപ്പെട്ടവരുടെ സംസ്‌കാര ചെലവുകള്‍ക്കായി 10,000 രൂപ അനുവദിക്കും. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരമായി എട്ട് ലക്ഷം രൂപ ധനസഹായവും പ്രഖ്യാപിച്ചു.
കൂടാതെ, വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് ധനസഹായമായി 12 ലക്ഷം രൂപയും വീട് നഷ്ടപ്പെട്ടവര്‍ക്ക് ആറ് ലക്ഷം രൂപയും നല്‍കും. വീടുകളില്‍ വെള്ളം കയറിയവര്‍ക്ക് ധനസഹായമായി 10,000 രൂപയും ജീവനോപാധി നഷ്ടപ്പെട്ടവർക്ക് പ്രതിസന്ധി തീരുന്നത് വരെ 300 രൂപ വീതം ദിനബത്തയായി നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു കാർഡിൽ നിന്ന് രണ്ട് പേർക്കായിരിക്കും ദിനബത്ത നൽകുക.
മഴക്കെടുതിക്ക് മുമ്പ് തന്നെ ദുരന്തനിവാരണ അതോറിറ്റി യോഗം ചേര്‍ന്നിരുന്നു. ഡാമുകളില്‍ വെള്ളം കുറവാണ്. എന്നാല്‍ സോഷ്യല്‍ മീഡിയയിലൂടെ തെറ്റായ പ്രചരണങ്ങള്‍ നടക്കുന്നു. ഡാമുകളില്‍ നിന്ന് വെള്ളം ഒഴുക്കിവിടുന്നു എന്നാണ് പ്രചാരണം. ഇത്തരം പ്രവൃത്തികള്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
