
<strong>ന്യൂഡല്‍ഹി</strong>: കാമുകിക്കൊപ്പം ജീവിക്കാന്‍ ഭാര്യയെ കൊലപ്പെടുത്തി യുവാവ്. ഡല്‍ഹിയിലെ പ്രഹ്ദാപൂരിലാണ് സംഭവം. സംഭവത്തില്‍ സാഹിദ് അലി, കാമുകി റുക്സാര്‍ ഖാത്തൂണ്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവര്‍ക്കും 22 വയസു മാത്രമാണ് പ്രായം. ഒരു മാസം മുമ്പാണ് ഇരുവരും അരുംകൊല നടത്തിയത്. വീട്ടിലെ കുളിമുറിയില്‍ വെച്ചാണ് ഭാര്യയെ അലി കൊലപ്പെടുത്തിയത്. കൊലയ്ക്ക് ശേഷം സ്വന്തം മകനെയും കാമുകിയെയും കൂട്ടി അലി ഡല്‍ഹിയില്‍ നിന്നും നോയിഡയിലേക്ക് കടന്നു. ഇവിടെ ഇയാളുടെ ബന്ധുവാണ് ഒളിവില്‍ കഴിയാനുള്ള എല്ലാ സഹായങ്ങളും ചെയ്ത് കൊടുത്തത്. തുടര്‍ന്ന് ബന്ധുവിന്റെ സഹായത്തോടെ പ്രതികള്‍ ബിഹാറിലേക്ക് പോയി.
300 സിസിടിവി കാമറകളിൽ നിന്നുള്ള ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ ഡല്‍ഹി പൊലീസിന്റെ പിടിയിലായത്. ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നതാകാമെന്നാണ് നിഗമനം. ഇവരുടെ കഴുത്തില്‍ ആഴത്തിലുള്ള മുറിവാണ് കണ്ടെത്തിയത്.അന്വേഷണത്തിന്റെ ഭാഗമായി ഡല്‍ഹി, നോയിഡ, ഗാസിയാബാദ്, പാട്ന, സിതാമര്‍ഹി, മുസാഫര്‍പൂര്‍, മുംബൈ എന്നിവടങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതികള്‍ താമസിക്കുന്ന സ്ഥലം പൊലീസ് കണ്ടെത്തിയത്. രണ്ടാം പ്രതിക്കെതിരെ ഗൂഢാലോചനയ്ക്കും കൊല ചെയ്യാന്‍ സഹായം നല്കി എന്നുമുള്ള കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
