Home » Blog » kerala Max » ബിഹാറിലെ ഒരു കുടുംബത്തെ വിടാതെ കൊലപാതക പരമ്പര; അഞ്ചാമത്തെ വർഷം 70കാരിയും ഇരയായി, വൻ ദുരൂഹത
crime-scene

<strong>പട്‌ന</strong>: ദുരൂഹത ഉയര്‍ത്തി ബിഹാറിലെ ഒരു കുടുംബത്തില്‍ നടന്ന മൂന്ന് കൊലപാതകങ്ങള്‍. ബിഹാറിലെ മുസാഫര്‍പൂരിലാണ് സംഭവം നടന്നത്. അഞ്ച് വര്‍ഷത്തിനിടെയാണ് ഒരു കുടുംബത്തിലെ മൂന്ന് പേർ കൊല്ലപ്പെട്ടത്. ഒടുവില്‍ കൊല്ലപ്പെട്ടത് എഴുപതുകാരിയാണ്. മുന്‍പ് നടന്ന രണ്ട് കൊലപാതകങ്ങളില്‍ പൊലീസിന് തുമ്പുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതിന് പുറമേ മറ്റൊരു കൊലപാതകം കൂടിയായതോടെ പൊലീസ് ആകെ നാണംകെട്ട അവസ്ഥയിലാണ്. ഇതോടെ കൊലപാതകങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരിക്കുകയാണ് സര്‍ക്കാര്‍.

ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയായിരുന്നു പാനപുര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള രാംതോഹ്മ ഗ്രാമനിവാസിയായ മര്‍ഛിയ ദേവി കൊല്ലപ്പെടുന്നത്. അജ്ഞാത സംഘം മര്‍ഛിയ ദേവിക്ക് നേരെ വെടിയുതിര്‍ത്തുകയായിരുന്നു. സംഭവ സ്ഥലത്തുതന്നെ മര്‍ഛിയ ദേവി മരിച്ചു. വിവരം അറിഞ്ഞ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കം സ്ഥലത്ത് എത്തി. സംഭവ സ്ഥലത്തുനിന്ന് തോക്കില്‍ ഉപയോഗിക്കുന്ന ഒരു തിര പൊലീസിന് ലഭിച്ചു. മര്‍ഛിയ ദേവിയുടേത് കുടുംബത്തില്‍ നടക്കുന്ന മൂന്നാമത്തെ കൊലപാതകമാണ് എന്നത് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിച്ചു.

തുടര്‍ന്ന് ഈസ്റ്റ് വണ്‍ ഡിഎസ്പി അലയ് വാത്‌സ്, റൂറല്‍ എസ്പി രാജേഷ് സിങ് പ്രഭാകര്‍, എസ്എസ്പി കന്തേഷ് മിശ്ര എന്നിവരുടെ നേതൃത്വത്തില്‍ സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുകയായിരുന്നു. പ്രത്യേക അന്വേഷണ സംഘം സംഭവ സ്ഥലം സന്ദര്‍ശിച്ചു.2021ലായിരുന്നു മര്‍ഛിയ ദേവിയുടെ കുടുംബത്തിലെ ആദ്യത്തെ കൊലപാതകം നടക്കുന്നത്. രാമേശ്വര്‍ പണ്ഡിറ്റ് എന്നയാളായിരുന്നു അന്ന് കൊല്ലപ്പെട്ടത്. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം 2023 ഡിസംബറില്‍ മര്‍ഛിയ ദേവിയുടെ കൊച്ചുമകന്റെ ഭാര്യ സുനിത ദേവി കൊല്ലപ്പെട്ടു.

ഏറ്റവും ഒടുവിലാണ് മര്‍ഛിയ ദേവിയുടെ കൊലപാതകം. അഞ്ച് വര്‍ഷത്തിനിടെയുണ്ടായ മൂന്ന് കൊലപാതകങ്ങള്‍ സമീപവാസികളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. മൂന്ന് കൊലപാതകങ്ങള്‍ക്കും എന്തെങ്കിലും ബന്ധമുണ്ടോയെന്നാണ് സമീപവാസികള്‍ സംശയിക്കുന്നത്. അജ്ഞാത സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് എസ്എസ്പി കന്തേഷ് മിശ്ര പറഞ്ഞത്. എസ്‌ഐടി അന്വേഷണം ആരംഭിത്തിട്ടുണ്ട്. കൊലപാതകത്തിന് പിന്നിലെ കാരണങ്ങള്‍ അടക്കം അന്വേഷിച്ചുവരികയാണ്. അന്വേഷണം പൂര്‍ത്തിയാകാതെ ഒന്നും പറയാന്‍ സാധിക്കില്ലെന്നും മിശ്ര പറഞ്ഞു. മുന്‍ കരുതല്‍ നടപടിയുടെ ഭാഗമായി ഗ്രാമത്തില്‍ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.