മലപ്പുറം: ജില്ലയിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ ആനുപാതിക സ്ഥിരം ബാച്ചുകൾ അനുവദിക്കണമെന്ന ആവശ്യമുയർത്തി വൻ വിദ്യാർത്ഥി പങ്കാളിത്തവുമായി ഫ്രറ്റേണിറ്റി കളക്ടറേറ്റ് മാർച്ച്. ‘വിവേചന ഭീകരതയോട് സന്ധിയില്ല, പ്ലസ് വൺ സ്ഥിരം ബാച്ചുകൾ മാത്രമാണ് പരിഹാരം’ എന്ന മുദ്രാവാക്യമുയർത്തിയാണ് പ്രവർത്തകർ കലക്ടറേറ്റിലേക്ക് മാർച്ച് നടത്തിയത്. പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷം ഉണ്ടായി.
ജില്ലാ പ്രസിഡണ്ട് വി.ടി.എസ് ഉമർതങ്ങൾ, ജനറൽ സെക്രട്ടറിമാരായ അഡ്വ:അമീന് യാസിർ, കെ.പി ഹാദി ഹസ്സൻ, ജില്ലാ നേതാക്കളായ ഇർഷാദ് വി.കെ, അഫ്നാൻ കൊടിഞ്ഞി തുടങ്ങിയവരെ പോലീസ് അറസ്റ്റ് ചെയ്തു. മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ ഈ അധ്യായന വർഷം തന്നെ അടിയന്തര സ്പെഷ്യൽ പാക്കേജ് പ്രഖ്യാപിക്കണം.
കാർത്തികേയൻ കമ്മീഷൻ റിപ്പോർട്ട് സമ്പൂർണ്ണമായി നടപ്പിലാക്കാൻ സർക്കാർ തയ്യാറാകുന്നില്ലെങ്കിൽ നിയോജകമണ്ഡലം, പഞ്ചായത്ത്, മുൻസിപ്പൽ തലങ്ങളിൽ രൂക്ഷമായ വിദ്യാർത്ഥി പ്രക്ഷോഭത്തിന് ഫ്രറ്റേണിറ്റി നേതൃത്വം നൽകും. ജില്ലയിലെ വിവിധ ക്യാമ്പസുകളിൽ നിന്നും മണ്ഡലങ്ങളിൽ നിന്നുമായി നൂറുകണക്കിന് വിദ്യാർത്ഥികൾ കലക്ടറേറ്റ് മാർച്ചിൽ അണിനിരന്നു.
ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് എൻ കെ നഈം ഗഫൂർ മാർച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.ടി.എസ്. ഉമർ തങ്ങൾ അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി മുനീബ് കാരക്കുന്ന്, ജില്ലാ വൈസ് പ്രസിഡന്റ് ആരിഫ് ചുണ്ടയിൽ, ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി അഡ്വ:അമീൻ യാസിർ, ഹാദി ഹസൻ, ജില്ലാ വൈസ് പ്രസിഡന്റ് അനീസ് കൊണ്ടോട്ടി, സെക്രട്ടേറിയേറ്റ് അംഗങ്ങളായ ഡോ:അഹ്സൻ അലി ഇ.എം, സമ ഈമാൻ, നിസ്മ ബദർ എന്നിവർ സംസാരിച്ചു. സെക്രട്ടേറിയേറ്റ് അംഗങ്ങളായ ജംഷീർ ചെറുകോട്, മാഹിർ വി.കെ, ഹംന സി.എച്ച്, ഫായിസ് കെ.എ, ഫുആദ് സി എച്ച്, നിയോജക മണ്ഡലം പ്രസിഡന്റ്മാരായ ഇർഷാദ് വി.കെ, ഹുദ യു.എം, അഷ്ഫാഖ് മങ്കട, അഫ്സൽ യു.പി, ഷിഹാബ് വണ്ടൂർ, ഫാദിൽ കോട്ട്, അൻസഫ്, മുഹമ്മദ് അലി എന്നിവർ മാർച്ചിന് നേതൃത്വം നൽകി.
