മലയാള ചലച്ചിത്ര മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കാൻ സർക്കാർ തയ്യാറാകാത്തതിൽ പ്രതിഷേധിച്ച്, നവീകരിച്ച ചിത്രാഞ്ജലി സ്റ്റുഡിയോയുടെ ഒന്നാംഘട്ട ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാൻ കേരള ഫിലിം ചേംബർ ഓഫ് കോമേഴ്സ് തീരുമാനിച്ചു. ഇന്ന് (മാർച്ച് 4) നടക്കാനിരിക്കുന്ന പരിപാടിയിൽ നിന്ന് വിട്ടുനിൽക്കാൻ ആവശ്യപ്പെട്ട് എല്ലാ പ്രമുഖ സിനിമാ സംഘടനകൾക്കും ചേംബർ കത്തയച്ചു.
ജനുവരി 20-ന് സാംസ്കാരിക മന്ത്രി സജി ചെറിയാനുമായി നടത്തിയ ചർച്ചയിൽ, സംഘടനകൾ ഉന്നയിച്ച ആവശ്യങ്ങളിൽ രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. എന്നാൽ അതിൽ യാതൊരു നടപടിയും ഉണ്ടായില്ലെന്ന് ചേംബർ ആരോപിക്കുന്നു. ചിത്രാഞ്ജലിയിൽ നിർമ്മിക്കുന്ന ചിത്രങ്ങൾക്കുള്ള സബ്സിഡി കാലാനുസൃതമായി വർദ്ധിപ്പിക്കണമെന്ന പ്രധാന ആവശ്യം സർക്കാർ പരിഗണിച്ചില്ല. സിനിമാ മേഖലയുടെ പ്രതിഷേധം അറിയിക്കാനാണ് ഈ ബഹിഷ്കരണം നടപ്പിലാക്കുന്നതെന്നും അവർ കത്തിലൂടെ അറിയിച്ചു.
താരസംഘടനയായ ‘അമ്മ’, സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ‘ഫെഫ്ക’, നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനകൾ, തീയേറ്റർ ഉടമകളുടെ സംഘടനകളായ ‘ഫിയോക്’, എക്സിബിറ്റേഴ്സ് ഫെഡറേഷൻ തുടങ്ങിയവർക്ക് കത്ത് നൽകിയിട്ടുണ്ട്. ഫിലിം ചേംബറിന്റെ തീരുമാനത്തോട് ഈ സംഘടനകളും അനുകൂലമായി പ്രതികരിക്കുമെന്നാണ് സൂചന.
