<strong>ഷിംല</strong>: കാലാവസ്ഥാ വ്യതിയാനം ഹിമാചൽ പ്രദേശിലെ ആപ്പിൾ കർഷകരെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. തുടർച്ചയായുണ്ടാകുന്ന അപ്രതീക്ഷിത മഴയും കനത്ത ആലിപ്പഴ വർഷവും കാരണം ഇത്തവണ ആപ്പിൾ ഉൽപ്പാദനത്തിൽ 40 ശതമാനത്തോളം കുറവുണ്ടാകുമെന്നാണ് ഔദ്യോഗിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഏകദേശം 5,000 കോടി രൂപയുടെ വാർഷിക വിറ്റുവരവുള്ള മേഖലയാണിത്. സംസ്ഥാനത്തെ എട്ട് ജില്ലകളിലായി ഏകദേശം 2.5 ലക്ഷത്തോളം കുടുംബങ്ങളാണ് ആപ്പിൾ കൃഷിയെ മാത്രം ആശ്രയിച്ചു കഴിയുന്നത്.
കഴിഞ്ഞ വർഷം 6.99 ലക്ഷം മെട്രിക് ടൺ ആപ്പിൾ ലഭിച്ചിരുന്ന സ്ഥാനത്ത്, ഈ വർഷം അത് 4.36 ലക്ഷം മെട്രിക് ടണ്ണായി (ഏകദേശം 2.15 കോടി ബോക്സുകൾ) ചുരുങ്ങുമെന്ന് ഹോർട്ടികൾച്ചർ വകുപ്പ് കണക്കുകൂട്ടുന്നു. ശൈത്യകാലത്ത് ആവശ്യത്തിന് മഞ്ഞുവീഴ്ച ലഭിക്കാത്തതും, വസന്തകാലത്തെ അപ്രതീക്ഷിത മഴയും വിളകളെ സാരമായി ബാധിച്ചു. ആഗോളതാപനം മൂലം ഹിമാലയൻ താഴ്വരയിലെ താപനിലയിൽ 1 മുതൽ 1.5 ഡിഗ്രി വരെ വർദ്ധനവുണ്ടായിട്ടുണ്ട്. ആപ്പിൾ കൃഷിക്ക് അത്യന്താപേക്ഷിതമായ ‘ചില്ലിങ് അവേഴ്സ്’ അഥവാ ആവശ്യത്തിന് തണുപ്പുകാലം ലഭിക്കാത്തതാണ് പ്രധാന വെല്ലുവിളി. ഇതിനു പുറമെ വളം, കീടനാശിനികൾ, കാർഷിക യന്ത്രങ്ങൾ എന്നിവയുടെ വിലക്കയറ്റം കർഷകർക്ക് ഇരട്ടി പ്രഹരമായിരിക്കുകയാണ്.
ഭൂരിഭാഗം കർഷകരും ഇപ്പോഴും കൃഷിക്കായി മഴയെയും കാലാവസ്ഥയെയും മാത്രമാണ് ആശ്രയിക്കുന്നത്. ആവശ്യത്തിന് ജലസേചന സൗകര്യങ്ങൾ ലഭ്യമല്ലാത്തത് കൃഷിയെ കൂടുതൽ ദുർബലമാക്കുന്നു. ആപ്പിളിന് പുറമെ ആപ്രിക്കോട്ട്, ചെറി, പ്ലം തുടങ്ങിയ പഴങ്ങളുടെ ഉൽപ്പാദനത്തെയും കാലാവസ്ഥാ മാറ്റം ദോഷകരമായി ബാധിച്ചിട്ടുണ്ട്. സർക്കാർ അടിയന്തരമായി എല്ലാ തോട്ടങ്ങളിലും ജലസേചന സൗകര്യങ്ങൾ ഉറപ്പാക്കണമെന്നും, വിള ഇൻഷുറൻസ് പദ്ധതികളെക്കുറിച്ച് കർഷകർക്ക് കൃത്യമായ അവബോധം നൽകണമെന്നുമാണ് കർഷകരുടെ ആവശ്യം.
ഹിമാചലിലെ ആപ്പിൾ ഉൽപ്പാദനത്തിലെ കുറവ് രാജ്യത്തെയാകെ ബാധിക്കുമെന്നതാണ് യാഥാർത്ഥ്യം. കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് ഏറ്റവും കൂടുതൽ ആപ്പിൾ എത്തുന്നത് ഹിമാചലിൽ നിന്നാണ്. ലഭ്യത കുറയുന്നതോടെ വിദേശത്തുനിന്നുള്ള ഇറക്കുമതിയെ ആശ്രയിക്കേണ്ടി വരും. ഇത് വിപണിയിൽ ആപ്പിളിന്റെ ഡിമാൻഡ് കൂടാനും അതുവഴി വില കുതിച്ചുയരാനും കാരണമാകും.
