തിരുവനന്തപുരം: ബിജെപിയുടെ വട്ടിയൂർക്കാവ് സ്റ്റേഷൻ മാർച്ചില്‍ മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ ആർ ശ്രീലേഖയെ പൊലീസ് പ്രതി ചേർത്തു. സംഘർഷം നടന്ന സമരം ഉദ്‌ഘാനം ചെയ്ത ശ്രീലേഖയെ നേരത്തെ പ്രതി ചേർത്തിരുന്നില്ല. എന്നാൽ, ‘‘പോടാ പുല്ലേ പോലീസേ, പിണറായിയുടെ തെമ്മാടികളേ’’ എന്ന പോലീസിനെതിരായ മുദ്രാവാക്യം വിളി വിവാദമായതിന് പിന്നാലെ ശ്രീലേഖയെ കേസില്‍ പ്രതി ചേർത്ത് പൊലീസ് പ്രത്യേക റിപ്പോർട്ട് നൽകി. ശ്രീലേഖക്കൊപ്പം ഡെപൂട്ടി മേയർ ആശ നാഥനെയും പ്രതി ചേർത്തിട്ടുണ്ട്. ‘പൊലീസ് അവരുടെ ജോലി ചെയ്യട്ടെ’ എന്നായിരുന്നു ആർ ശ്രീലേഖയുടെ പ്രതികരണം.
ശ്രീലേഖയെ ഒഴിവാക്കിയതിനെതിരെ വി കെ പ്രശാന്ത് എംഎല്‍എ, കമ്മീഷണർക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചിരുന്നു. കമ്മീഷണർക്കെതിരെ അന്വേഷണം വേണമെന്ന് വി കെ പ്രശാന്ത് ആവശ്യപ്പെട്ടു. വിരമിച്ച ഉദ്യോഗസ്ഥരുടെ തിട്ടൂരം വാങ്ങി ഭരിക്കേണ്ടവരല്ല സേനയിൽ ഉണ്ടാകേണ്ടതെന്നും പൊലീസ് സേനയുടെ മനോവീര്യം കെടുത്തുന്ന നടപടിയാണ് കമ്മീഷണറുടെതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വട്ടിയൂർകാവിലെ കഴിഞ്ഞ ദിവസത്തെ സംഘർഷത്തിൽ പ്രതിഷേധിച്ചുള്ള ബിജെപിയുടെ സ്റ്റേഷൻ മാർച്ചിലായിരുന്നു പൊലീസിനെതിരായ മുൻ ഡിജിപിയുടെ മുദ്രാവാക്യം വിളി. കേരളത്തിലെ ആദ്യ വനിത ഡിജിപി ഇങ്ങനെ പൊലീസിനെ വിളിക്കാമോ എന്നാണ് ഐപിഎസ് അസോസിയേഷനിലെ ചോദ്യം. സംഘർഷത്തിൽ പ്രതിഷേധിച്ചുള്ള സംഘപരിവാർ സംഘടനകളുടെ മാർച്ചിൽ മറ്റൊരു മുൻ ഡിജിപി ടിപി സെൻകുമാറും പൊലീസിന് മുന്നറിയിപ്പ് നൽകിയിരുന്നു. മുൻ ഡിജിപിമാരുടെ പരാമർശങ്ങളിൽ സേനയിൽ കടുത്ത അമർഷവും പ്രതിഷേധമുണ്ട്.
