Home » Blog » kerala Max » നാട്ടുകാരുടെ ദുരിതത്തിന് വിരാമം; വിവാദമായ ഫ്രഷ്‌കട്ട് അറവുമാലിന്യ പ്ലാന്റ് അടച്ചുപൂട്ടാൻ ഔദ്യോഗിക ഉത്തരവ്
FRESH-CUT-680x450 (1)

കോഴിക്കോട് താമരശ്ശേരിയിൽ ഗുരുതരമായ പരിസ്ഥിതി മലിനീകരണമുണ്ടാക്കുന്നുവെന്ന പരാതിയെ തുടർന്ന് വിവാദമായ ‘ഫ്രഷ്‌കട്ട് ഓർഗാനിക് പ്രൊഡക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ്’ കോഴിയറവുമാലിന്യ സംസ്‌കരണ പ്ലാന്റ് അടച്ചുപൂട്ടാൻ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ഉത്തരവിട്ടു. കട്ടിപ്പാറ അമ്പായത്തോട് ഈരൂട് റോഡരികിൽ പ്രവർത്തിച്ചുവരുന്ന പ്ലാന്റിന്റെ എല്ലാ പ്രവർത്തനങ്ങളും പൂർണമായി നിർത്തിവെച്ച് അടിയന്തരമായി അടച്ചുപൂട്ടാനാണ് ബോർഡ് ചെയർപേഴ്‌സൺ എസ്. ശ്രീകല ബുധനാഴ്ച ഉത്തരവിട്ടത്.

നാട്ടുകാരുടെ നിരന്തരമായ പരാതികളും പ്രതിഷേധങ്ങളും കണക്കിലെടുത്താണ് ഈ കടുത്ത നടപടി. പ്ലാന്റ് അടച്ചുപൂട്ടിയതുമായി ബന്ധപ്പെട്ട് യു.ഡി.എഫ് സർക്കാർ നൽകിയ വാക്ക് പാലിച്ചിരിക്കുകയാണെന്ന് എം.എൽ.എ. പി.കെ. ഫിറോസ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. ഈ നടപടിക്ക് പൂർണ്ണ പിന്തുണ നൽകിയ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, മുഖ്യമന്ത്രി വി.ഡി. സതീശൻ എന്നിവർക്കും അദ്ദേഹം നന്ദി അറിയിച്ചിട്ടുണ്ട്.

തിരുവനന്തപുരത്ത് തന്നോടൊപ്പമുണ്ടായിരുന്ന സമയത്ത് പ്ലാന്റുമായി ബന്ധപ്പെട്ട് ഒട്ടേറെ ഫോൺകോളുകൾ വന്നിരുന്നുവെന്നും, അപ്പോഴെല്ലാം പ്ലാന്റ് പൂട്ടുമെന്ന് ഉറപ്പുനൽകിയ പി.കെ. ഫിറോസ് ആ വാക്ക് പാലിച്ചെന്ന് രാഹുൽ മാങ്കൂട്ടത്തിലും തന്റെ ഫേസ്ബുക്ക് കുറിപ്പിൽ കുറിച്ചു. ഇത് ജനങ്ങളുടെ സർക്കാരാണെന്നും ഒരു മാഫിയയുടെയും ഭീഷണി ഇവിടെ വിലപ്പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുകയും ചെയ്തു.