മഴ വീണ്ടും ശക്തമാകുന്നതിന്റെ ആശങ്കയിലാണ് ജനങ്ങൾ. സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സ്ഥിതിഗതികൾ ഗുരുതരമായതിനെ തുടർന്ന് കാസര്കോട്, കണ്ണൂര്, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട എന്നീ ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്. ഇടിയോട് കൂടിയ അതിശക്തമായ മഴയ്ക്കൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റും വീശിയടിക്കാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.
മഴ കനത്തതിനെ തുടർന്ന് വിവിധ ജില്ലകളിൽ സുരക്ഷ മുൻകരുതലായി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം ജില്ലയിലെ കോട്ടയം താലൂക്കിലെയും, ജില്ലയിലെ മറ്റ് താലൂക്കുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നതുമായ സ്കൂളുകൾക്കും, പത്തനംതിട്ടയിലെ തിരുവല്ല താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. കൂടാതെ ആലപ്പുഴയിലെ കുട്ടനാട്, ചെങ്ങന്നൂർ, കാർത്തികപ്പള്ളി താലൂക്കുകളിലെ സ്കൂളുകൾക്കും, വയനാട്, കോഴിക്കോട് ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും ഇന്ന് അവധി ബാധകമാണ്
വരുന്ന വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് ജാഗ്രത തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. കടലാക്രമണ സാധ്യത നിലനിൽക്കുന്നതിനാൽ കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ പൂർണ്ണമായും മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ശക്തമായ മഴയ്ക്കൊപ്പം കാറ്റിന്റെ വേഗതയും കണക്കിലെടുത്താണ് ഈ നടപടി.
ഇതിനുപുറമെ, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ) എന്നീ ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഇന്ന് രാത്രി 11.30 വരെ 1.1 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തീരവാസികൾ എല്ലാവരും തന്നെ അപകടസാധ്യതയുള്ള മേഖലകളിൽ നിന്ന് മാറിനിൽക്കണമെന്നും ജാഗ്രതാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ ആവർത്തിച്ച് ഓർമ്മിപ്പിക്കുന്നു.
