നടനും ബിഗ് ബോസ് താരവുമായ ഷിയാസ് കരീമിനെതിരെ ലൈംഗിക ചൂഷണത്തിനും സാമ്പത്തിക തട്ടിപ്പിനും പരാതി. കൊച്ചിയിൽ താമസിക്കുന്ന യുവതിയാണ് പാലാരിവട്ടം പോലീസിൽ പരാതി നൽകിയത്. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നും പലതവണയായി 49 ലക്ഷത്തോളം രൂപ തട്ടിയെടുത്തുവെന്നും യുവതി പരാതിയിൽ ആരോപിക്കുന്നു.
അടുത്തിടെ ബിഗ് ബോസ് വിജയി അനുമോളുമായി നടത്തിയ ഒരു വീഡിയോ സംഭാഷണത്തിലെ പരാമർശങ്ങൾ ഷിയാസിനെ വലിയ വിവാദത്തിലാക്കിയിരുന്നു. “ബീഫ് കഴിക്കുന്നില്ലേ” എന്ന ചോദ്യത്തിന് വേണ്ടെന്ന് മറുപടി നൽകിയ അനുമോളോട് “നീ എന്താ ബിജെപിയിൽ ചേർന്നോ” എന്ന് ഷിയാസ് ചോദിച്ചതാണ് വിമർശനങ്ങൾക്ക് കാരണമായത്. ഇത് തമാശരൂപേണ ചോദിച്ചതാണെന്നും ബീഫ് വിഷയം വിവാദമാക്കിയത് ബിജെപിക്കാരാണെന്നുമാണ് ഷിയാസ് ഇതിന് നൽകിയ വിശദീകരണം.
തനിക്കെതിരെ മുൻപ് ഉയർന്നുവന്ന ലൈംഗികാതിക്രമ പരാതിയെക്കുറിച്ചും ഷിയാസ് അടുത്തിടെ പ്രതികരിച്ചിരുന്നു. ആ കേസ് കോടതി ക്ലോസ് ചെയ്തതാണെന്നും സ്ത്രീകൾക്ക് നിയമത്തിൽ മുൻഗണന ഉള്ളിടത്തോളം കാലം ഇങ്ങനെയുള്ള പരാതികൾ ആർക്കെതിരെയും ഉണ്ടാകാമെന്നുമായിരുന്നു ഷിയാസിന്റെ പ്രതികരണം. ഈ വിവാദങ്ങൾക്കിടയിലാണ് താരത്തിനെതിരെ പുതിയ പരാതിയുമായി യുവതി രംഗത്തെത്തിയിരിക്കുന്നത്.
