തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് പുലർച്ചെ തടവുചാടിയ യുവാവ് മൂന്ന് പേരെ കുത്തിപ്പരിക്കേൽപ്പിച്ചു. നേപ്പാൾ സ്വദേശിയായ സൂരജ് (31) ആണ് തടവ് ചാടിയത്. ശനിയാഴ്ച പുലർച്ചെ ഒന്നേമുക്കാലോടെയാണ് സംഭവം.
മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപെട്ട സൂരജ് ആദ്യം എത്തിയത് കോട്ടപ്പുറത്ത് വിദ്യാർത്ഥികൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലേക്കാണ്. അവിടെ എത്തിയ ഇയാളെ വീട്ടുടമയായ മുരളി ചോദ്യം ചെയ്തതോടെ കൈവശമുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് മുരളിയെ കുത്തിപ്പരിക്കേൽപ്പിച്ചു. അവിടെനിന്ന് രക്ഷപെട്ട് പടിഞ്ഞാറെ കോട്ട ഭാഗത്തെത്തിയ ഇയാൾ, തന്നെ തടയാൻ ശ്രമിച്ച ബെന്നി വിൽസൺ, അജിത്ത് എന്നിവരെയും ക്രൂരമായി ആക്രമിച്ചു.
ആക്രമണത്തിന് പിന്നാലെ നാട്ടുകാരും പോലീസും ചേർന്ന് സാഹസികമായാണ് സൂരജിനെ കീഴ്പ്പെടുത്തിയത്. പരിക്കേറ്റ മൂന്ന് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. പ്രതിയെ പിന്നീട് തിരികെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. ആലുവയിൽ നിന്നാണ് സൂരജിനെ ചികിത്സയ്ക്കായി തൃശൂരിലെത്തിച്ചിരുന്നത്.
