തിരുവനന്തപുരം: നഗരത്തിലെ ഹോട്ടലുകളും ഭക്ഷണശാലകളും വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്നതിനെതിരെ ശക്തമായ നടപടികളുമായി തിരുവനന്തപുരം കോർപ്പറേഷൻ. ഹെൽത്ത് ഇൻസ്പെക്ടർമാർ കൃത്യമായ നിർദ്ദേശങ്ങൾ നൽകിയിട്ടും പല സ്ഥാപനങ്ങളും വീഴ്ചകൾ തുടരുന്ന സാഹചര്യത്തിലാണ് നഗരസഭ പരിശോധന കടുപ്പിച്ചത്. കോർപ്പറേഷന്റെ വിവിധ സ്‌ക്വാഡുകൾ നഗരത്തിലെ 95 പ്രമുഖ സ്ഥാപനങ്ങളിലാണ് മിന്നൽ പരിശോധന നടത്തിയത്.
ഇതിൽ 48 സ്ഥാപനങ്ങളിൽ ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയതായും 7 ഇടങ്ങളിൽ നിന്ന് പഴകിയതും വിഷലിപ്തവുമായ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തതായും മേയർ വി.വി. രാജേഷ് അറിയിച്ചു. ഭക്ഷണ സുരക്ഷ ഉറപ്പാക്കുന്നതിൽ യാതൊരുവിധ വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് മേയർ വ്യക്തമാക്കി. വരും ദിവസങ്ങളിൽ തട്ടുകടകളിലും കർശനമായ പരിശോധനകൾ നടത്തും. പരിശോധനകൾ വരും ദിവസങ്ങളിലും ശക്തമായി തുടരുമെന്നും വി.വി. രാജേഷ് വ്യക്തമാക്കി. തെരുവുനായ ശല്യം പരിഹരിക്കുന്നതിനുള്ള കോർപ്പറേഷന്റെ പ്രത്യേക പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കമായി.
ഇന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് കാമ്പസിനും പരിസര പ്രദേശങ്ങൾക്കും ഉള്ളിൽ നിന്നാണ് തെരുവുനായകളെ പിടികൂടാൻ തുടങ്ങിയത്. വരും ദിവസങ്ങളിൽ മ്യൂസിയം, പ്രധാന ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷൻ പരിസരങ്ങൾ എന്നിവടങ്ങളിലേക്കും ഈ ഡ്രൈവ് വ്യാപിപ്പിക്കും. പേട്ടയിലെ അനിമൽ ബർത്ത് കൺട്രോൾ കേന്ദ്രത്തിന്റെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും വന്ധീകരണ പ്രക്രിയയ്ക്ക് വിധേയമാക്കുന്ന നായകളെ പിന്നീട് പൊതുസ്ഥലങ്ങളിലേക്ക് തുറന്നുവിടില്ലെന്നും മേയർ കൂട്ടിച്ചേർത്തു.
