മുഖ്യമന്ത്രി പിണറായി വിജയന്റെ വത്തിക്കാൻ സന്ദർശനം റദ്ദാക്കി. തിരഞ്ഞെടുപ്പ് തിരക്കുകൾ കാരണമാണ് മാർച്ച് നാലിന് നിശ്ചയിച്ചിരുന്ന യാത്രയിൽ നിന്ന് മുഖ്യമന്ത്രി പിന്മാറിയതെന്ന് കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി. തോമസ് അറിയിച്ചു. മുഖ്യമന്ത്രിക്കും കെ.വി. തോമസിനും ഉൾപ്പെടെ 16 പേർക്കായിരുന്നു മാർപാപ്പയെ നേരിൽ കാണാൻ വത്തിക്കാനിൽ നിന്ന് ക്ഷണം ലഭിച്ചിരുന്നത്.
മുഖ്യമന്ത്രിയുടെ അഭാവത്തിൽ കേരളത്തിൽ നിന്നുള്ള പ്രതിനിധി സംഘം അനൗദ്യോഗികമായിട്ടായിരിക്കും വത്തിക്കാൻ സന്ദർശനം നടത്തുക. ഈ കൂടിക്കാഴ്ച കേരളത്തിന് ലഭിക്കുന്ന വലിയൊരു അംഗീകാരമാണെന്നും, മുഖ്യമന്ത്രിയുടെ പ്രത്യേക അന്വേഷണങ്ങൾ മാർപാപ്പയെ അറിയിക്കുമെന്നും കെ.വി. തോമസ് വ്യക്തമാക്കി. മുഖ്യമന്ത്രി ഇല്ലാത്തതിനാൽ ഔദ്യോഗിക പദവികളില്ലാതെയാകും സംഘത്തിന്റെ യാത്ര.
