Home » Blog » Kerala » ചെലവ് കുറഞ്ഞ ബദൽ മാർഗങ്ങൾ തേടും; പൊലീസിന്റെ വാടക ഹെലികോപ്റ്റർ കരാർ സർക്കാർ പുതിയേക്കില്ല
4

തിരുവനന്തപുരം: കേരള പൊലീസിന്റെ വാടക ഹെലികോപ്റ്റർ കരാർ പുതുക്കാതിരിക്കാൻ സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ട്. നിലവിലെ കരാർ അവസാനിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ചെലവ് കുറഞ്ഞ ബദൽ മാർഗങ്ങൾ തേടുകയാണ് സർക്കാർ. വ്യോമസേനയുടെയോ നാവികസേനയുടെയോ ഹെലികോപ്റ്ററുകൾ ആവശ്യാനുസരണം വാടകയ്ക്കെടുക്കുന്നതാണ് പ്രധാന പരിഗണന. ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടാൽ ഇത്തരം ഹെലികോപ്റ്ററുകൾ ലഭ്യമാക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ.

അവയവദാനം, ദുരന്തനിവാരണം, അടിയന്തര രക്ഷാപ്രവർത്തനങ്ങൾ തുടങ്ങിയ പ്രത്യേക സാഹചര്യങ്ങളിൽ മാത്രമായി ഹെലികോപ്റ്റർ ഉപയോഗിക്കുന്ന രീതിയിലേക്കാണ് സർക്കാർ നീങ്ങുന്നത്. നിലവിൽ കേരള പൊലീസ് മാസവാടക അടിസ്ഥാനത്തിലാണ് ഹെലികോപ്റ്റർ ഉപയോഗിക്കുന്നത്. പ്രതിമാസം 25 മണിക്കൂർ വരെ പറക്കുന്നതിനായി 80 ലക്ഷം രൂപയാണ് വാടക. നിശ്ചിത സമയത്തിന് മുകളിൽ ഉപയോഗിച്ചാൽ അധിക തുക നൽകണമെന്നും കരാറിലുണ്ട്. ഹെലികോപ്റ്റർ ഉപയോഗിച്ചാലും ഇല്ലെങ്കിലും വാടക നൽകേണ്ട സാഹചര്യമാണ് നിലവിൽ ഉള്ളത്. അവയവദാനവുമായി ബന്ധപ്പെട്ട് എട്ട് തവണയാണ് ഹെലികോപ്റ്റർ ഉപയോഗിച്ചതെന്നാണ് കണക്ക്. കൂടാതെ വയനാട് ദുരന്തകാലത്ത് വി.ഐ.പി. യാത്രകൾക്കും ഹെലികോപ്റ്റർ ഉപയോഗിച്ചിരുന്നു.

അതേസമയം, സംസ്ഥാനത്ത് ഹെലികോപ്റ്റർ സേവനം തുടരേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടി വീണ്ടും വാടകയ്ക്ക് ഹെലികോപ്റ്റർ എടുക്കണമെന്ന് ഡി.ജി.പി സർക്കാറിന് ശുപാർശ നൽകിയിട്ടുണ്ട്. നിലവിലെ കരാർ ഓഗസ്റ്റിൽ അവസാനിക്കാനിരിക്കെയാണ് ഈ നിർദേശം സമർപ്പിച്ചിരിക്കുന്നത്. എന്നാൽ, ചെലവും ആവശ്യകതയും വിലയിരുത്തിയ ശേഷമായിരിക്കും ഹെലികോപ്റ്റർ സേവനത്തിന്റെ ഭാവിയെക്കുറിച്ചുള്ള അന്തിമ തീരുമാനം സർക്കാർ കൈക്കൊള്ളുക.