ബെംഗളൂരു: കാവേരി നദീജല തർക്കത്തെ തുടർന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്യെ ബെംഗളൂരു വിമാനത്താവളത്തിൽ തടയുമെന്ന് കന്നഡ സംഘടനകളുടെ മുന്നറിയിപ്പ്. കര്ണാടക മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് എത്തിയാൽ തടയുമെന്നും, കാവേരി വെള്ളം വിട്ടുനൽകില്ലെന്ന് വ്യക്തമാക്കാതെ കർണാടകയിലേക്ക് പ്രവേശിക്കാൻ അനുവദിക്കില്ലെന്നുമാണ് സംഘടനകളുടെ നിലപാട്. ഇതിന്റെ പശ്ചാത്തലത്തിൽ ഓഗസ്റ്റ് മൂന്നിന് നിശ്ചയിച്ചിരുന്ന തമിഴ്നാട് മുഖ്യമന്ത്രി വിജയ്യുമായുള്ള കൂടിക്കാഴ്ച കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ റദ്ദാക്കി. കൂടിക്കാഴ്ച മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കണമെന്ന് കർണാടക സർക്കാർ ഔദ്യോഗികമായി വിജയ്യെ അറിയിക്കും.
നദീജല തർക്കം രൂക്ഷമായ സാഹചര്യത്തിൽ കന്നഡ സംഘടനകളുടെ കൂട്ടായ്മയായ ഫെഡറേഷൻ ഓഫ് പ്രോ-കന്നഡ ഓർഗനൈസേഷൻസ് ഓഗസ്റ്റ് 13-ന് ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. മുൻ എം.എൽ.എ. വാട്ടൽ നാഗരാജിന്റെ നേതൃത്വത്തിലാണ് രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. വ്യാപാര സ്ഥാപനങ്ങളും വിവിധ സംഘടനകളും ബന്ദുമായി സഹകരിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
വരുന്ന പതിനഞ്ച് ദിവസത്തേക്ക് തമിഴ്നാടിന് 3,500 ക്യുസെക്സ് ജലം വിട്ടുനൽകാൻ കാവേരി ജലനിയന്ത്രണ സമിതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് കാവേരി ജല മാനേജ്മെന്റ് അതോറിറ്റിയും ശരിവെച്ചു. എന്നാൽ കർണാടകയിൽ വരൾച്ച രൂക്ഷമാണെന്നും ജലം വിട്ടുനൽകാൻ കഴിയില്ലെന്നും കാണിച്ച് കർണാടക നൽകിയ അപ്പീൽ അതോറിറ്റി തള്ളിയതോടെയാണ് തർക്കം വീണ്ടും കടുത്തത്. ഈ വിഷയത്തിൽ ചർച്ച നടത്താനായി കർണാടക മുഖ്യമന്ത്രി ഓഗസ്റ്റ് രണ്ടിന് ബെംഗളൂരുവിൽ സർവ്വകക്ഷിയോഗം വിളിച്ചിട്ടുണ്ട്. മുൻ മുഖ്യമന്ത്രിമാർ ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുക്കും.
