തിരുവനന്തപുരം: മൂന്ന് ദിവസമായി തുടർന്ന നീണ്ട ചർച്ചകൾക്കും തർക്കങ്ങൾക്കുമൊടുവിൽ പുതിയ മന്ത്രിസഭയിലെ വകുപ്പ് വിഭജനം പൂർത്തിയായി. പ്രോടെം സ്പീക്കറുടെ സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി മുഖ്യമന്ത്രി വി.ഡി സതീശൻ മന്ത്രിമാരുടെ വകുപ്പുകൾ അടങ്ങിയ അന്തിമ പട്ടിക ഗവർണർ രാജേന്ദ്ര ആർലേക്കർക്ക് കൈമാറി.
മന്ത്രിമാരും വകുപ്പുകളും
സി.പി ജോൺ-ഗതാഗതം
എ.പി അനിൽ കുമാര്‍- റവന്യു
സണ്ണി ജോസഫ്- വൈദ്യുതി
പി.കെ ബഷീർ- പൊതു മരാമത്ത്
കെ.എം ഷാജി -തദ്ദേശസ്വയംഭരണം
ബിന്ദു കൃഷ്ണ – തൊഴിൽ
പി.സി വിഷ്ണുനാഥ്- ടൂറിസം, സിനിമ,സാംസ്കാരികം
എം.ലിജു- സഹകരണം, എക്സൈസ്
വി.ഇ അബ്ദുൾ ഗഫൂർ- ഫിഷറീസ്
സി.പി ജോൺ- ഗതാഗതം
റോജി എം ജോണ്‍- ഉന്നത വിദ്യാഭ്യാസം
രമേശ് ചെന്നിത്തല- ആഭ്യന്തരം, വിജിലൻസ്
കെ.എ തുളസി-പട്ടികജാതി ക്ഷേമം
എൻ.ഷംസുദ്ദീൻ- പൊതുവിദ്യാഭ്യാസം,ന്യൂന പക്ഷ ക്ഷേമം, ഹജ്ജ്
മോൻസ് ജോസഫ് – ജലസേചനം
കെ.മുരളീധരന്- ആരോഗ്യം, ദേവസ്വം
അതിനിടെ, നിയമസഭയിലെ മുതിർന്ന അംഗമായ ജി.സുധാകരൻ പ്രോടെം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യാവാചകം ചൊല്ലിക്കൊടുത്തു. നാളെ ചേരുന്ന നിയമസഭ സമ്മേളനത്തിൽ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട എല്ലാ എംഎൽഎമാർക്കും സത്യവാചകം ചൊല്ലിക്കൊടുക്കുന്നത് ജി. സുധാകരനായിരിക്കും.
ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി സതീശൻ, മന്ത്രിമാരായ ബിന്ദു കൃഷ്ണ, റോജി എം. ജോൺ, സി.പി. ജോൺ, ഒ.ജെ. ജനീഷ് തുടങ്ങിയ മന്ത്രിമാര്‍ എത്തിയിരുന്നു. അമ്പലപ്പുഴയിൽ നിന്നാണ് അദ്ദേഹം ഇത്തവണ ജനവിധി തേടിയത്. സിപിഎമ്മുമായി ഇടഞ്ഞ്, ഇത്തവണ യുഡിഎഫ് സ്വതന്ത്രനായി മത്സരിച്ച് വൻ ഭൂരിപക്ഷത്തോടെ വിജയിച്ച ആളാണ് ജി. സുധാകരൻ.
പുതിയ സ്പീക്കറെയും ഡെപ്യൂട്ടി സ്പീക്കറെയും തെരഞ്ഞെടുക്കുന്നത് വരെയുള്ള ഒരു ദിവസത്തെ താൽക്കാലിക ചുമതല മാത്രമാണ് പ്രോടെം സ്പീക്കർക്കുള്ളത്. തുടർന്ന് നടക്കുന്ന സ്പീക്കർ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി തിരുവഞ്ചൂർ രാധാകൃഷ്ണനെയും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് ഷാനിമോൾ ഉസ്മാനെയും കോൺഗ്രസ് നിശ്ചയിച്ചിട്ടുണ്ട്.
